ന്യൂഡൽഹി: ഏറെ തന്ത്രപ്രധാനമായ ഊർജമേഖലയിൽ അട്ടിമറിക്കു സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഊർജമേഖലയിലെ അനുബന്ധ ഉപകരണങ്ങൾ കർക്കശമായി പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വൈദ്യുതിവിതരണ മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് സന്പദ്ഘടനയെ തകിടംമറിക്കുംവിധമുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ ചൈനീസ് ഉപകരണങ്ങളിൽ ഉണ്ടാകുമെന്ന നിഗമനമാണു പരിശോധനയ്ക്കു പിന്നിൽ.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ പരിശോധന കർക്കശമാക്കുന്നതിനൊപ്പം രാജ്യത്തെ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഊർജമന്ത്രി ആർ.കെ. സിംഗ് പറഞ്ഞു. സൗരോർജ മേഖലയിലെ സ്വയംപര്യാപ്തതയും ലക്ഷ്യമാണ്. ഇതിനായി ഇറക്കുമതി ചെയ്യുന്ന സൗരോർജ ഉത്പന്നങ്ങൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും.
സൗരോർജ ഉപകരണങ്ങൾക്ക് 25 ശതമാനം കസ്റ്റംഡ് ഡ്യൂട്ടിയാണ് കൊണ്ടുവരിക. 2022 ഏപ്രിലോടെ ഇത് 40 ശതമാനമാക്കി ഉയർത്തും. സൗരോർജ ബാറ്ററികൾക്ക് 15 ശതമാനമാകും നികുതി. 2022 ൽ ഇത് 25 ശതമാനമായി ഉയർത്തും. സോളാർ ഇൻവേർട്ടറുകൾക്ക് 20 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നും മന്ത്രി പറഞ്ഞു.
ഊർജമേഖലയിലെ സൈബർ ആക്രമണങ്ങളെ നേരിടാൻ സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെയും സജ്ജമാക്കും. വ്യവസായങ്ങൾക്കും വാർത്താവിനിമയ മേഖലയ്ക്കും വിവരശേഖരണ രംഗത്തും വൈദ്യുതി ഏറെ പ്രധാനപ്പെട്ടതാണ്.
ഏതുതരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽനിന്നും ഊർജമേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാകുന്നത് ഈ സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 15ന് അതിർത്തിയിൽ നടന്ന സംഘർഷത്തിനു പിന്നാലെ സാന്പത്തികമേഖലയിൽ ചൈനയ്ക്കു മറുപടി നൽകുമെന്ന പ്രഖ്യാപനത്തിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. അതിർത്തി പങ്കിടുന്ന ചൈനയും പാക്കിസ്ഥാനും ഉൾപ്പെടെ രാജ്യങ്ങളിലെ ഉത്പന്നങ്ങളാണ് കൂടുതലായി പരിശോധിക്കുക.വിദൂരനിയന്ത്രണ സംവിധാനങ്ങളിലൂടെ പ്രവർത്തിക്കുന്ന കംപ്യൂട്ടർ വൈറസുകളെ ചില ഉപകരണങ്ങളിൽ ഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിവരം വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചൈനീസ് ഉപകരണങ്ങൾക്കു കർക്കശ പരിശോധന
12:32 AM Jun 29, 2020 | Deepika.com