ഏപ്രിലിൽ ഇരു സേനാവിഭാഗങ്ങളും നിന്നിരുന്ന സ്ഥാനങ്ങളിലേക്കു പിന്മാറണം എന്ന നിർദേശം ഇന്ത്യ വച്ചു. യഥാർഥ നിയന്ത്രണ രേഖ സംബന്ധിച്ചു മുന്പുള്ള ധാരണകൾ അതേപടി തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രാവിലെ 11.30 മുതൽ വൈകുന്നേരം അഞ്ചുവരെ ചർച്ച നടന്നു. കിഴക്കൻ ലഡാക്കിലെ ചുഷ്ടൽ-മോൾഡോ ചർച്ചാവേദിയിലായിരുന്നു കൂടിക്കാഴ്ച. ചൈനീസ് ഭൂമിയിലുള്ള മോൾഡോയിലായിരുന്നു ഇന്നലെ ചർച്ച.
ലേ ആസ്ഥാനമായുള്ള 14-ാം കോർ സേനാവിഭാഗത്തിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർസിംഗ് ഇന്ത്യൻ സംഘത്തെ നയിച്ചു. ദക്ഷിണ സിൻജിയാംഗ് മിലിട്ടറി ഡിവിഷന്റെ മേധാവി മേജർ ജനറൽ ലിൻ ലിയു ആണു ചൈനീസ് പക്ഷത്തെ നയിച്ചത്. രാവിലെ പത്തിനു മോൾഡോയിലെത്തിയ ഇന്ത്യൻ സംഘം ഉച്ചഭക്ഷണം അവിടെയാണു കഴിച്ചത്.ചർച്ചയുടെ വിശദാംശങ്ങൾ ലേയിൽ മടങ്ങിയെത്തിയശേഷമാണ് കരസേനാ ആസ്ഥാനത്തേക്കു നൽകിയത്.
പ്രാദേശിക കമാൻഡർമാരുടെ തലത്തിൽ 12 തവണയും ബ്രിഗേഡ് - ഡിവിഷൻ മേധാവികളുടെ തലത്തിൽ മൂന്നുതവണയും ചർച്ച നടന്നിരുന്നു.
ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനും ദൗളത്ത് ബെഗ് ഓൾഡിക്കുമിടയിൽ പലേടത്തും ചൈനീസ് സേന നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭൂമിയിൽ പ്രവേശിച്ചിട്ടുണ്ട്. മേയ് അഞ്ചിന് സേനാവിഭാഗങ്ങൾ ഏറ്റുമുട്ടി. ആയിരക്കണക്കിനു ഭടന്മാർ മുഖാമുഖം നിൽക്കുന്നതാണ് അതിർത്തിയിലെ സാഹചര്യം.