ന്യൂഡൽഹി: വായ്പകൾക്ക് ആറു മാസത്തെ മോറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന് ഹർജി പരിഗണിക്കരുതെന്ന ആവശ്യവുമായി റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ.
ഇത്തരത്തിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നും രാജ്യത്തിന്റെ ധനസ്ഥിതിയെ അത് അട്ടിമറിക്കുമെന്നും ആർബിഐ സുപ്രീംകോടതിയിൽ പറഞ്ഞു.
വായ്പ പലിശ എന്നതു ബാങ്കുകളുടെ പ്രധാന വരുമാന മാർഗമാണ്. അക്കാര്യം കൊണ്ടുതന്നെ പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നും ആർബിഐ അറിയിച്ചു. ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വൻകിട കുത്തകകൾക്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ ഇളവ് തേടുന്ന ഓർഡിനൻസിന് കാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
കന്പനികൾക്ക് വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച ആറു മാസത്തെ മോറട്ടോറിയം ആറു മാസത്തേക്കുകൂടി നീട്ടാൻ വേണ്ടിയുള്ളതാണിത്. ഇതു സംബന്ധിച്ച് കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉടൻ വരും.
മോറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന ഹർജി പരിഗണിക്കരുതെന്നു റിസർവ് ബാങ്ക്
12:48 AM Jun 05, 2020 | Deepika.com