ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖ (എൽഎസി) മറികടന്ന ചൈനീസ് സേന പൂർണമായും പിന്മാറിയാലേ ലഡാക്കിലെ സംഘർഷാവസ്ഥ അയയൂ. ഇക്കാര്യം നാളെ നടക്കുന്ന സൈനിക കമാൻഡർമാരുടെ ചർച്ചയിൽ ഇന്ത്യ അറിയിക്കും.
ലഡാക്കിൽ നാലു പ്രധാന സ്ഥലങ്ങളിൽ ചൈന എൽഎസി മറികടന്ന് ഭടന്മാരെ നിർത്തുകയും പീരങ്കികളും കവചിതവാഹനങ്ങളും എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇവ നിരുപാധികം പിൻവലിക്കണമെന്നാണ് ഇന്ത്യ പറയുന്നത്.ലേ ആസ്ഥാനമായുള്ള 14-ാം കോർ സേനാവിഭാഗത്തിന്റെ കമാൻഡിംഗ് ഓഫീസർ ലഫ്. ജന. ഹരീന്ദർസിംഗ് ഇന്ത്യൻ സംഘത്തെ നയിക്കും.
അതിർത്തിയിലെ ചുഷുൽ-മോൾഡോ ചർച്ചാവേദിയിലാണു ചർച്ച. ചൈനയുടെ ഭൂമിയിലുള്ള മോൾഡോയിലാണ് നാളത്തെ ചർച്ച. ചുഷുൽ ഇന്ത്യയിലാണ്. രണ്ടു കിലോമീറ്റർ അകലത്തിലാണ് ഈ സ്ഥലങ്ങൾ.പാങ്ങോംഗ് തടാകതീരത്തെ ഫിംഗർ 4, ഹോട്ട് സ്പ്രിംഗ്സ് പ്രദേശം, ഗൽവാൻ താഴ്വര എന്നിവിടങ്ങളിൽനിന്നു ചൈന പിന്മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ഇന്ത്യ ആവശ്യപ്പെടുന്നതു ചൈനീസ് പിന്മാറ്റം
12:48 AM Jun 05, 2020 | Deepika.com