ശ്രീനഗര്‍: ബോംബ് നിര്‍മാണ വിദഗ്ധന്‍ ഫൗജി ഭായി ഉള്‍പ്പെടെ മൂന്നു ജയ്ഷ്-ഇ- മുഹമ്മദ് ഭീകരനെ സൈന്യം കാഷ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. അഫ്ഗാന് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഫൗജി ഭായി എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാനെ വധിച്ചത് സൈന്യത്തിനു നിര്‍ണായക നേട്ടമായി.
പാക്കിസ്ഥാന് പൗരനായ ഇയാളായിരുന്നു ജയ്ഷെ മുഹമ്മദ് സംഘടനയ്ക്കുവേണ്ടി സ്ഫോടകവസ്തുക്കള്‍ നിര്മിച്ചുനല്കിയിന്നത്. 2017 മുതല്‍ തെക്കന്‍ കാഷ്മീരില്‍ ഫൗജി ഭായി ഭീകരപ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. പുല്‍വാമയില്‍ മേയ് 28ന് ആയുധം നിറച്ച കാർ സുരക്ഷാസൈനികര്‍ പിടികൂടിയപ്പോള്‍ ഫൗജി ഭായി രക്ഷപ്പെടുകയായിരുന്നുവെന്ന് ഐജി പറഞ്ഞു. 2019ല്‍ സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഫൗജി ഭായിക്കു പങ്കുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല.
എന്നാല്‍, ആ സമയത്ത് അയാള്‍ അവിടെ സജീവമായിരുന്നു. ഫൗജി ഭായ് ജയ്ഷ് തലവന്‍ മസൂദ് അസറിന്റെ അനന്തരവനാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. വാലിദ് ഭായ്, ലംബു ഭായ് എന്നിങ്ങനെ രണ്ട് സ്ഫോടകവസ്തു വിദഗ്ധര്‍കൂടി കാഷ്മീല് ജയ്ഷിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്-ഐജി വിജയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു
ഫൗജി ഭായി ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു
12:13 AM Jun 04, 2020 | Deepika.com