കോയമ്പത്തൂർ: ലോക്ക് ഡൗണിൽ കുടുങ്ങി പട്ടിണിയിലായ യുവാവ് മോഷ്ടിച്ച മോട്ടോർബൈക്ക് നാട്ടിലെത്തിയശേഷം ഉടമയ്ക്കു കൊറിയർവഴി തിരിച്ചയച്ചു. കോയമ്പത്തൂർ സൂളൂരിലെ സുരേഷ് കുമാറിനാണ് നഷ്ടമായ തന്റെ ബൈക്ക് രണ്ടാഴ്ചയ്ക്കുശേഷം കള്ളന്റെ കുറിപ്പുസഹിതം തിരികെ കിട്ടിയത്. കഴിഞ്ഞ 18നു സ്വന്തം കടയ്ക്കുമുന്നിൽനിന്നാണ് സുരേഷിന്റെ ബൈക്ക് കളവുപോയത്.
പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ലോക്ക് ഡൗണ്‍ പറഞ്ഞു കൈമലർത്തി. സിസിടിവി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്ന്, തൊട്ടടുത്തുള്ള കണ്ണപ്പാളയം ജംഗ്ഷനിലെ ബേക്കറി തൊഴിലാളിയായ പ്രശാന്താണു ബൈക്ക് കൊണ്ടുപോയതെന്നു സംശയമുയർന്നിരുന്നു. ജോലി നഷ്ടമായതിനാൽ ഇയാൾ സ്വദേശമായ തഞ്ചാവൂരിലെ മന്നാർഗുഡിയിലെ വീട്ടിലേക്കു പോയെന്നു വ്യക്തമായതോടെ അന്വേഷണവും നിലച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ബൈക്ക് എത്തിയിട്ടുണ്ടെന്നു കാണിച്ചു സൂളൂരിലെ കൊറിയർ സ്ഥാപനത്തിൽനിന്നു സുരേഷിനു വിളിയെത്തിയത്.
സ്ഥാപനത്തിലെത്തിയ സുരേഷിനെ കാത്തു ബൈക്കും ഒപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. ഭാര്യയും മക്കളും പട്ടിണിയിലായിതിനെതുടർന്നു വേറെ യാതൊരു മാർഗവുമില്ലാഞ്ഞിട്ടാണ് ബൈക്കെടുത്തു വീട്ടിലേക്കു പോയതെന്നും മാപ്പുനല്‍കണമെന്നും കുറിപ്പിലുണ്ടായിരുന്നു. കേസിനു പോകരുതെന്ന അപേക്ഷയും. കത്തുവായിച്ചു മനസലിഞ്ഞ സുരേഷ്, പട്ടിണി കള്ളനാക്കിയ പ്രശാന്തിനോടു ക്ഷമിച്ചു. സൂളൂർ സ്റ്റേഷനിൽ നല്കിയ പരാതിയും പിൻവലിച്ചു.
മോഷ്ടിച്ച ബൈക്കിൽ നാട്ടിലെത്തി, കൊറിയറിൽ തിരിച്ചയച്ചു
11:59 PM Jun 01, 2020 | Deepika.com