ന്യൂഡൽഹി: കോവിഡ് വ്യാപനം മൂലമുണ്ടായ ദുരിതം പാവങ്ങളെയും തൊഴിലാളികളെയുമാണ് ഏറ്റവുമധികം ബാധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വിവരിക്കാനാവാത്തതാണ്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോഴാണ് ഇന്ത്യയുടെ നേട്ടം മനസിലാകുക. വലിയ ജനസംഖ്യയുണ്ടെ ങ്കിലും രോഗവ്യാപനവും മരണസംഖ്യയും രാജ്യത്തു കുറയ്ക്കാനായി. ഇക്കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടായി നിന്നെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
കോവിഡ് വ്യാപനം രാജ്യത്തിന്റെ എല്ലാ തുറയിൽപെട്ട ആളുകളെയും ബാധിച്ചു. ഇത് ഏറ്റവുമധികം ബാധിച്ചത് ദരിദ്രവിഭാഗങ്ങളെയും തൊഴിലാളികളെയുമാണ്. അവർ നേരിടുന്ന അഗ്നിപരീക്ഷ വാക്കുകൾക്ക് അതീതമാണ്. ജനസംഖ്യയെ അപേക്ഷിച്ചു നോക്കുന്പോൾ കോവിഡ് വ്യാപനവും മരണനിരക്കും ഇവിടെ കുറവാണ്. എല്ലാ ജനങ്ങളും പോരാട്ടത്തിൽ പങ്കാളിയായെന്നും സാധാരണക്കാർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സാന്പത്തിക മേഖല പതിയെ തിരിച്ചുവരികയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സന്പദ് വ്യവസ്ഥയുടെ വലിയൊരു വിഭാഗം ഇപ്പോൾ സജീവമാണ്. കാർഷിക മേഖലയെ സംരക്ഷിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണം. രാജ്യം കുടിയേറ്റ തൊഴിലാളികൾക്കൊപ്പമാണ്. അവർക്കായി ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. മൈഗ്രേഷൻ കമ്മീഷനും സ്കിൽ മാപ്പിംഗും അതിൽ ചിലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ദുരിതം ഏറ്റവും ബാധിച്ചതു പാവങ്ങളെ: മോദി
11:49 PM May 31, 2020 | Deepika.com