ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യവർഷം നിരാശാജനകവും വിനാശകരമായ മാനേജ്മെന്റും നീചമായ വേദനകളുടേതുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആറു വർഷത്തെ ഭരണംകൊണ്ടു ബിജെപി സർക്കാർ പാവങ്ങൾക്കു ദുരിതവും ഭാരതമാതാവിനു കാര്യമായ മുറിവുകളും ഏൽപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പാവങ്ങൾക്കു കൊടിയ വേദന സമ്മാനിക്കുന്പോഴും ചില വൻമുതലാളിമാരുടെ കീശ വീർപ്പിക്കാൻ മോദി സർക്കാർ കൂട്ടുനിൽക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം പകരേണ്ട സർക്കാർ, മറിച്ച് അവർക്കു ദുരിതങ്ങളും മുറിവുകളുമാണ് ആറു വർഷത്തിൽ സമ്മാനിച്ചത്. ജനങ്ങളോടു യുദ്ധം പ്രഖ്യാപിച്ചതുപോലെയാണു കാര്യങ്ങൾ. ജനങ്ങൾ നിസഹയരാണ് - വേണുഗോപാലും എഐസിസി മാധ്യമവിഭാഗം തലവൻ രണ്‍ദീപ് സിംഗ് സുർജേവാലയും പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കോവിഡും ലോക്ക്ഡൗണും കുടിയേറ്റ തൊഴിലാളികളുടെ തീരാദുരിതങ്ങളും സാന്പത്തിക തളർച്ചയും അടക്കം രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ വീഡിയോ കോണ്‍ഫറൻസിലൂടെയുള്ള വെർച്വൽ സമ്മേളനം ഉടൻ വിളിക്കണമെന്നു കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികളുടെയും കർഷകരുടെയും കാര്യത്തിൽ അങ്ങേയറ്റം നിർവികാരമായ നടപടികളാണു കേന്ദ്രസർക്കാരിന്റേതെന്നു വേണുഗോപാൽ പറഞ്ഞു. 20 ലക്ഷം കോടിയുടെ കോവിഡ് സഹായപദ്ധതി വലിയ നുണയായി മാറി.വിഭാഗീയവും വർഗീയവുമായ അക്രമങ്ങൾ ഈ ഭരണകാലത്തു കൂടിയതിലൂടെ സമാനുഭാവവും സാഹോദര്യവും തേഞ്ഞുകീറി.
സർക്കാരിന്റെ തെറ്റുകൾ രാജ്യത്തിന് അപരിഹാര്യമായ സാന്പത്തികക്ഷതമേൽപിച്ചതിനു പുറമെ, സാമൂഹ്യമായ മുറിവുകളും ഉണ്ടായെന്നതാണ് മോദിഭരണം ഏഴാം വർഷത്തിലേക്കു കടന്നപ്പോഴുള്ള ദയനീയ സ്ഥിതി. പ്രധാന സേവകൻ എന്നു സ്വയം വിശേഷിപ്പിച്ചയാൾ ഏകാധിപതിയായി മാറിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സാന്പത്തികവളർച്ച കീഴോട്ടായി. സമീപകാലത്തെ ഏറ്റവും വലിയ വീഴ്ചയാണ് ജിഡിപിയുടേത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപി വളർച്ചയിലാണ് ഇപ്പോൾ. മോദിയുടെ ആറ് വർഷത്തിൽ 32,868 ബാങ്ക് തട്ടിപ്പുകളാണ് ഉണ്ടായത്. ഇതിൽ 2,70,513 കോടി രൂപയുടെ പൊതുമുതലാണുള്ളത്. ബാങ്കുകളുടെ കിട്ടാക്കടം 423 ശതമാനമാണ് കൂടിയത്. രൂപയുടെ മൂല്യം തകർന്ന് മാർഗദർശക് മണ്ഡലിലായി.
വികസനമെന്നതു വെറും മിഥ്യയായി. പ്രതിവർഷം രണ്ടു കോടി വീതം തൊഴിൽ വാഗ്ദാനം ചെയ്തു ഭരണത്തിലേറിയവരുടെ കാലത്ത് തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. കോവിഡുകൂടി വന്നതോടെ തൊഴിലില്ലായ്മ 27.11 ശതമാനമായി കൂടിയെന്നാണ് പഠനറിപ്പോർട്ട്.
സബ് കേ സാത്ത്, സബ്കാ വികാസ് എന്നു വാഗ്ദാനം ചെയ്തവരുടെ ആറു വർഷക്കാലത്താണ് സാന്പത്തിക അസമത്വം 73 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലായത്. രാജ്യത്തിന്റെ 45 ശതമാനം സന്പത്ത് വെറും ഒരു ശതമാനത്തിന്റെ പക്കലാണ്.
ഗ്രാമീണ ദാരിദ്ര്യം 2017-18ൽ 30 ശതമാനമായി കൂടി. ഇന്ത്യയിൽ അസംഘടിത മേഖലയിലെ 40 കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന നിലയിലായെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയായ ഐഎൽഒയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വേണുഗോപാലും സുർജേവാലയും വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
മോദിയുടെ ആറു വർഷം വിനാശകരം: കോണ്‍ഗ്രസ്
11:55 PM May 30, 2020 | Deepika.com