ന്യൂഡൽഹി: ലോക്ക്ഡൗണിനു മുന്‍പുതന്നെയുള്ള സാന്പത്തികത്തകർച്ചയുടെ നേർക്കണക്കുകൾ പുറത്ത്. 2019-20 ലെ സാന്പത്തിക (ജിഡിപി-മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച 11 വർഷത്തെ ഏറ്റവും താണ നിലയിലെത്തി. വെറും 4.2 ശതമാനമാണ് മാർച്ച് 31-ന് അവസാനിച്ച ധനകാര്യവർഷത്തെ വളർച്ചയെന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) അറിയിച്ചു. തലേവർഷം 6.1 ശതമാനം വളർന്നതാണ്.
അവസാന ത്രൈമാസമായ ജനുവരി-മാർച്ചിലെ വളർച്ച 3.1 ശതമാനം മാത്രമാണ്. തലേവർഷം ഇതേ ത്രൈമാസത്തിൽ 5.7 ശതമാനം വളർച്ചയുണ്ടായിരുന്നു.
കോവിഡ് പ്രമാണിച്ചുള്ള ലോക്ക് ഡൗൺ മാർച്ച് 25-നാണ് ആരംഭിച്ചത്. ഈ കണക്കുകളിൽ ഒരാഴ്ചയുടേതു മാത്രമാണ് ലോക്ക് ഡൗണിലേത്. അതിനു മുന്‍പുതന്നെ തകർച്ച വലുതായിരുന്നെന്ന് കണക്ക് വ്യക്തമാക്കി.
2019-20 ലെ കേന്ദ്ര ബജറ്റിലെ കമ്മി പ്രതീക്ഷയിലും വളരെ കൂടുതലായെന്ന് ഇന്നലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്ക് കാണിക്കുന്നു. 3.8 ശതമാനം കമ്മിയേ ഉണ്ടാകൂ എന്നു ഫെബ്രുവരിയിലെ ബജറ്റിൽ പറഞ്ഞ സ്ഥാനത്ത് 4.6 ശതമാനം ധനകമ്മി. വരുമാനം കുറഞ്ഞതാണ് കാരണം. 19.31 ലക്ഷംകോടി വരുമാനം പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 17.5 ലക്ഷംകോടി. ചെലവ് 26.86 ലക്ഷം കോടി. കമ്മി 7.67 ലക്ഷം കോടിക്കു പകരം 9.36 ലക്ഷം കോടി രൂപയായി.
തകർച്ചയുടെ കണക്ക്
12:17 AM May 30, 2020 | Deepika.com