ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആശങ്ക പടർത്തി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത് 1,106 പേർക്ക്. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,386ലെത്തി. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മുംബൈയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്ത്.
ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചവർ 398 പേരാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. ഡൽഹി ലഫ്. ഗവർണറുടെ നാലു ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. രാജ്യസഭയിലെ ജീവനക്കാരനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലാർക്ക് തസ്തികയിലുള്ള മൂന്നുപേർക്കും ഒരു ശുചീകരണ ജീവനക്കാരനുമാണു ലഫ്. ഗവർണറുടെ ഓഫീസിൽ കോവിഡ് ബാധിച്ചത്.
ധൈര്യം നൽകി സർക്കാർ
സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് ബാധിതരെ വീടുകളിൽ തന്നെ ചികിത്സിക്കാൻ സംവിധാനമുണ്ടെന്ന് അടിയന്തര ആവശ്യമുള്ളവരെ ആശുപത്രിയിലേക്കു മാറ്റാൻ സർക്കാർ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹി ജനതയ്ക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്നും കേജരിവാൾ കൂട്ടിച്ചേർത്തു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ തന്നെയിരുന്നു ചികിത്സ തേടണം. എല്ലാവരും പരിഭ്രാന്തരായി ആശുപത്രികളിലേക്ക് ഓടിയെത്തേണ്ടതില്ല. രോഗമുക്തി നേടിയവരിൽ 80 മുതൽ 90 ശതമാനം ആളുകളും വീടുകളിൽ നിരീക്ഷണത്തിൽ ഇരുന്ന് ചികിത്സ നേടിയവരാണെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ചവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മാത്രം മതി. ഇവരുടെ അയൽക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സിസോദിയ പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 21,000 കിടക്കകൾ തയാറാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു.
ഹരിയാന അതിർത്തിയടച്ചു
ഡൽഹിയിൽ കോവിഡ് വ്യാപനം അതിരു വിട്ടതോടെ അതിർത്തികൾ അടച്ച് തലസ്ഥാനവുമായുള്ള എല്ലാ ബന്ധങ്ങളും ഹരിയാന സർക്കാർ വിച്ഛേദിച്ചു. അവശ്യ സർവീസുകൾ നടത്താൻ ട്രക്കുകൾക്കുമാത്രം അനുമതി നൽകുമെന്നാണു ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞത്. ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ജോലിക്കു പോകാൻ അതിർത്തികളിൽ അനുവാദം നൽകും. ഡൽഹിയോട് ചേർന്ന് ഹരിയാനയിലെ അതിർത്തി ജില്ലകളായ ഫരീദാബാദ്, ഗുഡ്ഗാവ്, സോനിപ്പേട്ട്, ജജ്ജാർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കുന്നുകൂടി മൃതദേഹങ്ങൾ
കോവിഡ് മരണനിരക്ക് ഉയർന്നതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ശ്മശാനങ്ങളിൽ ഉൾപ്പെടെ മൃതദേഹങ്ങൾ സമയത്ത് സംസ്കരിക്കാനാകാതെ കൂടിക്കിടക്കുകയാണ്. വൈദ്യുത ശ്മശാനങ്ങളെല്ലാം തന്നെ പ്രവർത്തിക്കുന്നില്ലാത്തതിനാൽ വിറകുകൾ ഉപയോഗിച്ച് ദഹിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആശുപത്രി മോർച്ചറികളിലും നിലവിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുടെ എണ്ണത്തിന്റെ ഇരട്ടി മൃതദേഹങ്ങൾ എത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 80 റാക്കുകൾ മാത്രമുള്ള ലോക്നായക് ആശുപത്രി മോർച്ചറിയിൽ കഴിഞ്ഞ ദിവസം 108 മൃതദേഹങ്ങളാണുണ്ടായിരുന്നത്. സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ മോർച്ചറികളിൽ തറയിൽ കിടത്തിയിരിക്കുകയാണ്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഡൽഹി ഹൈക്കോടതി സംസ്ഥാന സർക്കാരിനും മുനിസിപ്പൽ കോർപറേഷനുകൾക്കും നോട്ടീസ് അയച്ചു.
മരണനിരക്കിൽ ആശയക്കുഴപ്പം
അതിനിടെ, ഡൽഹിയിൽ കോവിഡ് ബാധിച്ചവരുടെ മരണ നിരക്ക് സംബന്ധിച്ച് സർക്കാരിന്റെ പക്കലുള്ള ഒൗദ്യോഗിക കണക്കുകളേക്കാൾ വളരെ അധികമാണ് യാഥാർഥ നിരക്ക് എന്ന വസ്തുത ആരോഗ്യ സംവിധാനം സംസ്ഥാനത്ത് പാടേ താളം തെറ്റിയതിന്റെ സൂചനയാണു നൽകുന്നത്. ആശുപത്രികളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന മരണ സംഖ്യയും സർക്കാരിന്റെ ഒൗദ്യോഗിക കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സഫ്ദർ ജംഗ് ആശുപത്രി കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ച 52 പേരുടെ കണക്കുകൾ നൽകാൻ വൈകിപ്പിച്ചതായി സംസ്ഥാന സർക്കാർ ആരോപിച്ചു.
എന്നാൽ, ആശയവിനിമയത്തിനിടെ വന്ന ആശയക്കുഴപ്പമാണ് മരണ നിരക്കിലെ കണക്കുകൾ സംബന്ധിച്ച അവ്യക്തത എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഫെബ്രുവരി ഒന്നു മുതൽ ആശുപത്രിയിൽ ഇതുവരെ 103 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബൽവീന്ദർ സിംഗ് പറഞ്ഞത്.
കണക്കിലും കൂടുതൽ മരണങ്ങൾ
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സഫ്ദർജംഗ് ആശുപത്രിയിൽ ഇതുവരെ 572 കോവിഡ് ബാധിതർ ചികിത്സ തേടിയെത്തി. ഇതിൽ 262 പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടു. 103 പേർ മരിച്ചു എന്നുമാണു വ്യക്തമാകുന്നത്. പ്രമേഹം, കിഡ്നി രോഗം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങി മറ്റു രോഗങ്ങളുണ്ടായിരുന്നവരാണ് കോവിഡ് ബാധിച്ചു മരിച്ചവരിൽ ഏറെയും.
ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ശ്മശാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച 426 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. മേയ് 17 വരെയുള്ള കണക്കുകളാണിത്. എന്നാൽ, 316 പേർ മരിച്ചു എന്നാണ് സർക്കാരിന്റെ ഒൗദ്യോഗിക കണക്കുകളിൽ പറയുന്നത്.
സെബി മാത്യു
കോവിഡ് പ്രതിരോധത്തിൽ താളംതെറ്റി ഡൽഹി
12:17 AM May 30, 2020 | Deepika.com