ന്യൂഡൽഹി: ലോക്ക്ഡൗണ് ദുരിതത്തിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽനിന്നു യാത്രക്കൂലി വാങ്ങരുതെന്ന് സുപ്രീം കോടതി.
സ്വദേശത്തേക്കു മടങ്ങുന്ന തൊഴിലാളികൾക്ക് റെയിൽവേയും സംസ്ഥാന സർക്കാരും ഭക്ഷണം ഉറപ്പാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും എന്താണു ചെയ്തതെന്ന് ആരാഞ്ഞ കോടതി, എഫ്സിഐ ഗോഡൗണിൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികൾക്കു ഭക്ഷണം കിട്ടുന്നില്ലെന്നും ചോദിച്ചു.
ഈ വിഷയത്തിൽ സ്വമേധയാ എടുത്ത കേസാണ് ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. 91 ലക്ഷം തൊഴിലാളികളെ സ്വദേശത്തെത്തിച്ചെന്നും ചില ഒറ്റപ്പെട്ട വിഷയങ്ങൾ മാത്രമാണ് ഇപ്പോഴുണ്ടാകുന്നതെന്നും വിശദീകരിച്ചെത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് അന്പതിലേറെ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. ടിക്കറ്റ് ചാർജ് ആരാണ് വഹിക്കുന്നതെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കഴിഞ്ഞില്ല.
യാത്രയ്ക്കായി തൊഴിലാളികളോടു പണം ആവശ്യപ്പെട്ടിരുന്നോ, സംസ്ഥാനങ്ങൾ പണം നൽകിയിരുന്നോ എന്നും കോടതി ചോദിച്ചു. പുറപ്പെടുന്ന സംസ്ഥാനമോ തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനമോ തമ്മിൽ ആലോചിച്ചാണ് ടിക്കറ്റ് നിരക്കിന്റെ കാര്യങ്ങൾ പരിഹരിക്കുന്നതെന്നും ചില കേസുകളിൽ സംസ്ഥാനങ്ങൾ ടിക്കറ്റ് തുക തൊഴിലാളികൾക്ക് പിന്നീട് എത്തിച്ചു നൽകാറുണ്ടെന്നും സോളിസിറ്റർ ജനറൽ വിശദീകരച്ചു. ഇതു നടപടികൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂയെന്നു നിരീക്ഷിച്ച കോടതി, ഇതിനായി ഏകീകൃത നയം കൊണ്ടുവരണമെന്നു നിർദേശിച്ചു.
യാത്രക്കൂലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേകൂടി വഹിക്കുന്ന രീതി നടപ്പാക്കണം. ടിക്കറ്റിനുള്ള പണം ഏത് സംസ്ഥാനം മുടക്കുന്നു, ഭക്ഷണം ആര് തയാറാക്കുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഓരോ സംസ്ഥാനവും ഓരോ രീതിയാണെങ്കിൽ അത് ആശങ്കകൾ വർധിപ്പിക്കും. ഏതു സംസ്ഥാനത്തുനിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റു ദിവസങ്ങളിലെ ഭക്ഷണം റെയിൽവേ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളും റെയിൽവേയും വഹിക്കണം. സ്വദേശത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ രജിസ്ട്രേഷൻ എത്രയും വേഗത്തിലാക്കണം. ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണം. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ ചില ശ്രമങ്ങളുണ്ടായി എന്നതിൽ കോടതിക്കു തർക്കമില്ല. എന്നാൽ, സഹായം ആവശ്യക്കാർക്കു ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജിജി ലൂക്കോസ്
കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി സുപ്രീംകോടതി ; യാത്രക്കൂലി വാങ്ങരുത്
01:19 AM May 29, 2020 | Deepika.com