ന്യൂഡൽഹി: ഇന്ത്യ-ചൈന തർക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതാ നിർദേശം ഇന്ത്യ തള്ളി. ചൈനയുമായി സൈനിക-നയതന്ത്രതലങ്ങളിൽ നേരിട്ടു ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ട്രംപിന്റെ നിർദേശത്തെ പരാമർശിക്കാതെയാണ് വിദേശകാര്യ വക്താവ് ആ ഓഫർ തള്ളിക്കളഞ്ഞത്.
ഇന്ത്യ-ചൈന ചർച്ചകളിൽ എന്തെങ്കിലും പുരോഗതി ഉള്ളതായി സൂചനയില്ല. ഇന്ത്യ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യായി കണക്കാക്കുന്നിടത്തു നിന്ന് കിലോമീറ്ററുകൾ ഉള്ളിലേക്കു ചൈനീസ് സേന കടന്നുകയറിയിട്ടുണ്ട്. ചൈന എൽഎസിയായി കണക്കാക്കുന്നിടത്തോളമേ എത്തിയിട്ടുള്ളൂഎന്നാണ് ചൈനീസ് ഭാഷ്യം.
ചൈന ഇന്ത്യയുടെ എൽഎസി മറികടന്നിടങ്ങളിൽ നിന്നു പിന്മാറണം എന്നതാണ് ഇന്ത്യൻ നിലപാട്. പല സൈനിക ബ്രിഗേഡുകൾ ഇപ്പുറത്തുണ്ടെന്നു പറയപ്പെടുന്നു. മേയ് മാസത്തിനു മുന്‍പത്തെ നിലയിലേക്കു ചൈനീസ് സേന പിന്മാറിയാൽ മാത്രമേ സംഘർഷം അയയൂ. ഇന്ത്യ കണക്കാക്കുന്ന എൽഎസിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ചർച്ചകളിൽ ഇന്ത്യ വ്യക്തമാക്കിയത്. വിദേശമന്ത്രാലയം പ്രസ്താവനകളിൽ ആവർത്തിച്ചതും അതുതന്നെ.
ലഡാക്കിലെ സംഘർഷം: നേരിട്ടു ചർച്ച നടക്കുന്നു; മധ്യസ്ഥത നിർദേശം ഇന്ത്യ തള്ളി
01:19 AM May 29, 2020 | Deepika.com