ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ടാഴ്ചകൂടി നീട്ടാൻ സാധ്യത.മേയ് 31നാണ് നാലാംഘട്ട ലോക്ക് ഡൗൺ തീരുന്നത്.
അന്നു തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണിന്റെ അഞ്ചാംഘട്ടം പ്രഖ്യാപിക്കുമെന്നാണു വിവരം. ആ ഘട്ടത്തിൽ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യം നൽകാനും സാധ്യതയുണ്ട്.
ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള സൂചന.
ഇക്കാര്യത്തിൽ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സം സ്ഥാനങ്ങൾക്കു നല്‍കും. ആരാധനാലയങ്ങളിൽ ഉത്സവങ്ങളോ മറ്റു വലിയ ആഘോഷങ്ങളോ അനുവദിക്കില്ല.
ആരാധനാലയങ്ങൾക്കുള്ളിൽ മാസ്ക്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.
ജിംനേഷ്യങ്ങളം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും. ഹോട്ടലുകളും മറ്റും തുറന്നു പ്രവർത്തിക്കാൻ അനുമതി ആവശ്യപ്പെട്ട് കർണാടക, ഗോവ സർക്കാരുകൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. എന്നാൽ, സ്കൂളുകളും കോളജുകളും സിനിമ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും അടഞ്ഞുതന്നെ കിടക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ലോക്ക് ഡൗണിനെപ്പറ്റി ഇന്നലെ സംസാരിച്ചു.
നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, വലിയതോതിൽ കോവിഡ് വ്യാപിച്ച 13 നഗരങ്ങളിലെ കമ്മീഷണർമാരുമായി വീഡിയോ കോണ്‍ഫറൻസിംഗ് നടത്തി. ഈ 13 നഗരങ്ങളിലാണ് രാജ്യത്തെ 70 ശതമാനം കോവിഡ് ബാധിതരും.
ഡൽഹി, മുംബൈ, ബംഗളൂരു, പൂന, താനെ, ഇൻഡോർ, ചെന്നൈ, ജയ്പുർ, സൂററ്റ്, കോൽക്കത്ത നഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളോടെ ശ്രദ്ധ പതിപ്പിച്ചായിരിക്കും അടുത്ത ഘട്ടം ലോക്ക് ഡൗണ്‍.
സെബി മാത്യു
ലോക്ക് ഡൗൺ രണ്ടാഴ്ചകൂടി നീട്ടിയേക്കും
01:19 AM May 29, 2020 | Deepika.com