ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ലബ്ദിക്കുശേഷം ആദ്യമായാണ് ഇത്ര ദാരുണമായ തരത്തിലുള്ള ജനങ്ങളുടെ പലായനം കാണേണ്ടിവന്നതെന്ന് കുടിയേറ്റത്തൊളികളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി സോണിയ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ വേദനയും വിധിയും ഈ രാജ്യം മുഴുവൻ കാണുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ശ്രദ്ധയിൽ മാത്രം ഇതൊന്നും പതിയുന്നില്ല. ഇത് ജനങ്ങളുടെ മുറിവുകൾ ഉണക്കാനുള്ള സമയമാണ്. എന്നാൽ, സർക്കാർ ജനങ്ങളുടെ ആവലാതികൾ മനസിലാക്കാൻ തയാറല്ല. പാവപ്പെട്ടവർക്കുവേണ്ടി ശബ്ദമുയർത്താൻ കോണ്ഗ്രസ് ആരംഭിച്ച ‘സ്പീക്ക് അപ് ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള വീഡിയോ സന്ദേശത്തിലാണ് സോണിയ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ലോക്ക് ഡൗണ് മൂലം നിരവധിപ്പേർക്ക് തൊഴിൽ നഷ്ടമായി. തൊഴിൽ ശാലകൾ പൂട്ടിയിടപ്പെട്ടു. വിളകൾ വിൽക്കാനാകാതെ കർഷകർ നട്ടംതിരിഞ്ഞു. ഈ പ്രതിസന്ധികൾ മറികടക്കാൻ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു പണമെത്തിക്കണം. ചെറുകിട, ഇടത്തരം വ്യവസായികൾക്കുകൂടി ഈ സഹായം ലഭ്യമാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
പാവപ്പെട്ട എല്ലാ കുടുംബങ്ങൾക്കും അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 7,500 രൂപ വീതം ലഭ്യമാക്കണം. പതിനായിരം രൂപയുടെ അടിയന്തരസഹായവും നൽകണം. കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിതമായി വീടുകളിലേക്കു മടങ്ങാനുള്ള സംവിധാനം ഉറപ്പുവരുത്തണം.
തൊഴിലവസരങ്ങളും റേഷൻ സന്പ്രദായവും മെച്ചപ്പെടുത്തണം. ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 200 ദിവസമായി വർധിപ്പിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
വായ്പകൾ നൽകുന്നതിനു പകരം ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് സാന്പത്തികസഹായം ലഭ്യമാക്കണം. അതുവഴി രാജ്യത്തിന്റെ പുരോഗതിയും തൊഴിലവസരങ്ങളും ഉറപ്പുവരുത്താൻ സാധിക്കുമെന്നും സോണിയ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരോടുള്ള വാക്ക് കേന്ദ്രം പാലിക്കണം: സോണിയ
01:19 AM May 29, 2020 | Deepika.com