ന്യൂഡൽഹി: ലഡാക് അതിർത്തിയിൽ ചൈന ഉയർത്തുന്ന യുദ്ധഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം.
കോവിഡ്-19 മഹാമാരിക്കിടയിലും അതിർത്തി സംഘർഷം വഷളാക്കുന്നതിലൂടെ മേഖലയിലെ മേധാവിത്വം ഉറപ്പിക്കാനും ഇന്ത്യയെ പലതരത്തിലും കൂടുതൽ സമ്മർദത്തിലാക്കാനുമാണ് ചൈനയുടെ ശ്രമമെന്നാണു വിലയിരുത്തൽ. ഏറ്റവും ദുഷ്കരമായ സ്ഥിതി നേരിടാനും ആവശ്യമെങ്കിൽ യുദ്ധത്തിനു തയാറായിരിക്കാനും സൈന്യത്തോടും ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗ് നിർദേശിച്ചിരുന്നു.
കഴിഞ്ഞദിവസം പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെയും പീപ്പിൾസ് ആംഡ് ഫോഴ്സിന്റെയും സംയുക്ത പ്ലീനറി സമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ നിർദേശം. സൈനിക പിൻമാറ്റ മില്ലാതെ എന്നാൽ ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാനാണ് ഇന്ത്യയുടെ തീരു മാനം.
ബെയ്ജിംഗിലെ ഉന്നതരുടെ അനുമതിയോടെയാണു ലഡാക്ക് അതിർത്തിയിൽ ചൈന സംഘർഷം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ പറയുന്നു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ വൻതോതിൽ ചൈനയുടെ സൈനിക വിന്യാസം നടന്നു. ഈ താഴ്വരയുടെ തെക്കു കിഴക്കായുള്ള ഹോട്ട് സ്പ്രിംഗ്സ് എന്നറിയപ്പെടുന്ന മേഖലയിലെ ചിലയിടങ്ങളിൽ ഒന്നു മുതൽ മൂന്നു വരെ കിലോമീറ്റർ ഉള്ളിലേക്ക് ചൈനയുടെ പട്ടാളം കടന്നുകയറി ടെന്റുകൾ സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് മേഖലയിൽ കൃത്യമായ അതിർത്തിയില്ലെന്നതാണ് പ്രശ്നങ്ങൾക്കു വഴിതെളിക്കുന്നത്.
നിയന്ത്രണരേഖ എവിടെയാണെന്നു ധാരണയില്ല. 134 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള പാങ്ങോംഗ് തടാകത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.
ഭീഷണിക്കു വഴങ്ങില്ല: ഇന്ത്യ
11:41 PM May 27, 2020 | Deepika.com