ന്യൂഡൽഹി: കുറഞ്ഞ ചെലവിലും സൗജന്യമായ രീതിയിലും കോവിഡ് രോഗികളെ ചികിത്സിക്കാൻ കഴിയുന്ന സ്വകാര്യ ആശുപത്രികളെ കണ്ടെത്തിക്കൂടേയെന്നു കേന്ദ്രസർക്കാരിനോടു സുപ്രീം കോടതി. ഇത്തരത്തിൽ ചികിത്സ നൽകാൻ കഴിയുന്ന സ്വകാര്യ, സഹകരണ ആശുപത്രികളുടെ പട്ടിക ഒരാഴ്ചയ്ക്കകം തയാറാക്കി നൽകാനും കോടതി നിർദേശിച്ചു.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികൾ അന്യായമായ ചാർജ് ഈടാക്കുന്നുണ്ടെന്നും അത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ. സൗജന്യമായോ, നാമമാത്രമായ നിരക്ക് ഈടാക്കിയോ നിരവധി സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ ഭൂമി നൽകിയിട്ടുണ്ട്. അവ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനം എന്ന രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കും കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകാനാകുമെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.
കോവിഡ് ചികിത്സയ്ക്കായി ചില സ്വകാര്യ ആശുപത്രികൾ 10-12 ലക്ഷം വരെ തുക ഈടാക്കുന്നുണ്ടെന്നു ഹർജിക്കാരനായ സച്ചിൻ ജെയിൻ ചൂണ്ടിക്കാട്ടി. മഹാമാരി മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് ആശുപത്രികൾ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ഇതു പരിഗണിച്ചാണ് കോടതി നിർദേശം.
കോവിഡ് ചികിത്സയിൽ സുപ്രീംകോടതി : കുറഞ്ഞ ചെലവിലുള്ള സ്വകാര്യ ആശുപത്രികളെ കണ്ടെത്തിക്കൂടേ?
11:41 PM May 27, 2020 | Deepika.com