മുസാഫര്‍പുര്‍(ബിഹാര്‍): ജന്മനാട്ടിലേക്കുള്ള നരകയാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെ അതിഥി തൊഴിലാളികള്‍ മരിച്ചു. ബിഹാറിലെ മുസാഫര്‍പുരില്‍ യുവതിയും നാലരവയസുകാരനും വാരാണസിയില്‍ രണ്ട് അതിഥി തൊഴിലാളികളുമാണു മരിച്ചത്.
ബിഹാറിലെ കത്തിഹാറിലേക്കു യാത്ര ചെയ്യുകയായിരുന്ന അര്വിന ഖാത്തൂന്(35) എന്ന വിധവ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെയാണു മരിച്ചത്. സഹോദരിക്കൊപ്പം ഗുജറാത്തിലായിരുന്നു അര്വിന താമസിച്ചിരുന്നത്. മുസാഫര്‍പുര്‍ സ്റ്റേഷനിലെത്തുന്നതിന് ഏതാനും മിനിറ്റ് മുമ്പായിരുന്നു അര്വിനയുടെ മരണം. ബന്ധുക്കളും സഹയാത്രികരും ചേര്‍ന്ന് മൃതദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറക്കി. അര്വിനയുടെ ഒരു വയസുള്ള മകന് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. മൃതദേഹം മറച്ചിരുന്ന പുതുപ്പ് വലിക്കുകയും മാറ്റുകയും ചെയ്യുകയായിരുന്ന കുഞ്ഞിന്റെ കളി ഒപ്പമുണ്ടായിരുന്നവരെ കണ്ണീരണയിച്ചു. അര്വിനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കത്തിഹാറിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
ഇതേ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന അതിഥി തൊഴിലാളിയുടെ നാലരവയസുകാരന് മകനും മരിച്ചു. കൊടുംചൂടിനെത്തുടര്ന്നാണു കുഞ്ഞ് മരിച്ചത്. ഡല്‍ഹിയില്‍നിന്നു വെസ്റ്റ് ചമ്പാരനിലേക്കു പോയ മഖ്സൂദ് ആലമിന്റെ മകന് ഇഷാഖ് ആണ് മരിച്ചത്. ട്രെയിന്‍ മുസാഫര്‍പുര്‍ ജംഗ്ഷനിലെത്തിയതോടെ കുട്ടിയുടെ നില വഷളായി. കുട്ടിക്ക് പാല് വാങ്ങാനായി അച്ഛന് പോയപ്പോഴേക്കും കുട്ടി മരിച്ചു.
എന്നാല്‍ ട്രെയിന്‍ മുസാഫര്‍പുര്‍ സ്റ്റേഷനിലെത്തും മുമ്പേ കുട്ടി മരിച്ചെന്നാണ് റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട് രമാകാന്ത് ഉപാധ്യായ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നായി 15 ലക്ഷത്തോളം അതിഥിതൊഴിലാളികളാണ് ബിഹാറിലെത്തിയത്.
ഇന്നലെ രാവിലെ യുപിയിലെ വാരാണസി റെയില്‍വേ സ്റ്റേഷനിലെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് അതിഥി തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി.
മുംബൈയിലെ ലോക്മാന്യ തിലക് ടെര്‍മിനസില്‍നിന്നു യാത്ര തിരിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ ദശ് രഥ് പ്രജാപതി(30), രാം രത്തന്‍ എന്നിവരാണു മരിച്ചത്. ഭിന്നശേഷിക്കാരനായ ദശ് രഥിനു വൃക്കസംബന്ധമായ രോഗങ്ങളുണ്ടായിരുന്നുവെന്ന് ബന്ധു പറഞ്ഞു.
ട്രെയിനില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരണത്തിനു കീഴടങ്ങി അതിഥി തൊഴിലാളികള്‍
11:36 PM May 27, 2020 | Deepika.com