ന്യൂഡൽഹി: കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ (1.44 ലക്ഷം) ഇന്ത്യ ലോകത്തിലെ പത്താം സ്ഥാനത്തേക്ക് എത്തി. ഞായറാഴ്ച ഏഴായിരത്തിൽപരം പേരിൽ രോഗം സ്ഥിരികരിച്ചതോടെയാണ് ഇന്ത്യ ഇറാനെ പിന്നിലാക്കിയത്. ഇന്ത്യയിൽ മരണസംഖ്യ നാലായിരം കടക്കുകയും ചെയ്തു.
ചൈനയ്ക്കു തൊട്ടുപിന്നാലെ കൂടുതൽ രോഗബാധ ആരംഭിച്ച ഇറാനിൽ ഇനിയും രോഗവ്യാപനം നിലച്ചിട്ടില്ല. ഈ ദിവസങ്ങളിൽ ദിവസം ശരാശരി രണ്ടായിരം പുതിയ രോഗബാധകളാണ് ഇറാനിൽ ഉള്ളത്. ഇന്ത്യയിലാകട്ടെ പ്രതിദിന രോഗബാധയുടെ ശരാശരി ആറായിരത്തിൽനിന്ന് ഏഴായിരത്തിനടുത്തേക്ക് ഉയർന്നുകഴിഞ്ഞു.
രാജ്യത്തു കോവിഡ് ബാധിതരിൽ ഒരു ലക്ഷത്തോളം (അഥവാ മൂന്നിൽ രണ്ടു ഭാഗം) നാലു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളാണ് അവ.
കഴിഞ്ഞ രണ്ടാഴ്ചയിലെ ശ്രദ്ധേയമായ കാര്യം ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധ വർധിച്ചുവരുന്നതാണ്. മഹാനഗരങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികൾ തിരിച്ചെത്തിയതിനെത്തുടർന്നാണ് ഇവിടങ്ങളിൽ രോഗബാധ കൂടിയത്. ബിഹാറിൽ മേയ് പത്തിന് 707 ആയിരുന്ന രോഗബാധ ഇന്നലെ 2600നു മുകളിലായി. മേയ് പത്തിന് 377 രോഗികൾ ഉണ്ടായിരുന്ന ഒഡീഷയിലിപ്പോൾ 1,336 ആയി. അന്യസംസ്ഥാനങ്ങളിൽനിന്ന് ആൾക്കാർ മടങ്ങിയെത്തുന്ന മറ്റു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്.
കോവിഡ് 1.44 ലക്ഷം പേർക്ക് ; ഇന്ത്യ പത്താം സ്ഥാനത്ത്
12:32 AM May 26, 2020 | Deepika.com