ന്യൂഡൽഹി: വിദേശങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ നടുവിലുള്ള സീറ്റ് ഒഴിച്ചിടണമെന്ന് എയർ ഇന്ത്യയോട് സുപ്രീംകോടതി. അതു സാമാന്യ ബോധത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, കോവിഡ് വ്യാപനം തടയാൻ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും നിരീക്ഷിച്ചു. ജനങ്ങളുടെ ആരോഗ്യ കാര്യത്തിലാണ് സർക്കാർ ഉത്കണ്ഠപ്പെടേണ്ടതെന്നും വിമാനക്കന്പനികളുടെ കാര്യത്തിലല്ലെന്നും കോടതി വിമർശിച്ചു.
അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നോണ്‍ ഷെഡ്യൂൾഡ് ഫ്ളൈറ്റുകളിൽ നടുവിലെ സീറ്റുകളിൽ ബുക്കിംഗ് അനുവദിച്ചു. പത്ത് ദിവസത്തേക്കാണ് ഈ അനുമതി. ബാക്കിദിവസങ്ങളിലേക്കുള്ള ബുക്കിംഗ് മുംബൈ ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിദേശ വിമാന സർവീസുകളിൽ നടുവിലെ സീറ്റുകൾ ഒഴിച്ചിടണമെന്ന ബോംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
എയർ ഇന്ത്യയോട് സുപ്രീംകോടതി; നടുവിലുള്ള സീറ്റ് ഒഴിച്ചിടണം
12:32 AM May 26, 2020 | Deepika.com