മുങ്ങിയാൽ പൊങ്ങണം
തലച്ചുമടുമായി നൂറുകണക്കിനു കുടിയേറ്റ തൊഴിലാളികളാണ് അർധരാത്രിയിൽ യമുന മുറിച്ചുകടന്ന് ഊടുവഴികളിലൂടെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നത്. ബിഹാറിലേക്കു പോകാനാണ് ഉത്തർപ്രദേശ്- ഹരിയാന അതിർത്തിയിൽ ഇവർ നദിയിലൂടെ മറുകര കടക്കുന്നത്. പോലീസുകാരെ പേടിച്ചാണ് നദിയിലൂടെ നീങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് ഇവരുടെ വിശദീകരണം. എന്നാൽ, ഇവരെല്ലാം തങ്ങളുടെ സ്വദേശത്ത് എത്തിയോ എന്നു വ്യക്തമല്ല.
കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കേന്ദ്ര സർക്കാർ ശ്രമിക് ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ ആ വഴി തേടിയിട്ടില്ല. റോഡിലൂടെ നടക്കാമെന്നു വിചാരിച്ചാൽ വഴിയിൽ കാണുന്ന പോലീസുകാർ ഓടിക്കുമെന്ന് 16 വയസുള്ള രാഹുൽ, 24 കാരൻ രാകേഷ് എന്നിവർ പറയുന്നു. യമുനാ നഗറിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇവരെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ ശന്പളം പോലും നൽകാതെ ഉടമസ്ഥൻ പിരിച്ചുവിടുകയായിരുന്നു. സർക്കാരിന്റെ ഭക്ഷണമോ സാധനസാമഗ്രികളോ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ഇവർ, പട്ടിണി സഹിക്കാൻ വയ്യാതെയാണ് ഇറങ്ങിത്തിരിച്ചത്.
തലവഴിയുള്ള അണുനശീകരണം
ശ്രമിക് ട്രെയിനുകളിൽ പോകുന്നതിനു മുന്പ് കോവിഡ് പരിശോധനയ്ക്കെത്തിയ കുടിയേറ്റ തൊഴിലാളികൾക്കു മേൽ അണുനാശിനി തളിച്ച സംഭവം ഞെട്ടിക്കുന്നതായിരുന്നു. ഡൽഹി ലാജ്പത് നഗറിലെ സ്കൂളിലെത്തിച്ച നൂറുകണക്കിനു തൊഴിലാളികളുടെ ശരീരത്തിലേക്കാണ് വലിയ ഹോസിൽ അണുനാശിനി ചീറ്റിച്ചത്. വെള്ളിയാഴ്ച നടന്ന സംഭവം ചിലർ വീഡിയോകളെടുത്ത് സമൂഹ മാധ്യമങ്ങളിലിടുകയായിരുന്നു. ഇതോടെ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നടപടി വിവാദത്തിലായി.
എന്നാൽ, ജീവനക്കാരനു പറ്റിയ പിഴവാണെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. അണുനാശിനി തളിക്കുന്ന മെഷീന്റെ പവർ താങ്ങാനാകാതെ തൊഴിലാളികൾക്കു നേരെ പൈപ്പ് തിരിഞ്ഞുപോയതാണെന്നും എസ്ഡിഎംസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അബദ്ധം സംഭവിച്ചതിൽ തൊഴിലാളികളോട് മാപ്പ് പറയുന്നതായും കോർപ്പറേഷൻ അറിയിച്ചു.
ശ്രമിക് ട്രെയിനിലും ഗതിയില്ല
ബിഹാറിലേക്കു പോയ ശ്രമിക് ട്രെയിൻ പത്ത് മണിക്കൂറിലേറെ വഴിയിൽ പിടിച്ചിട്ടതിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. വിശാഖപട്ടണത്തുനിന്നെത്തിയ ട്രെയിൻ ഉത്തർപ്രദേശിലെ ദീൻദയാൽ ഉപാധ്യായ സ്റ്റേഷന്റെ (പഴയ മുഗൾ സറായ് സ്റ്റേഷൻ) ഒൗട്ടറിലാണ് പിടിച്ചിട്ടത്.
ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞ തൊഴിലാളികൾ പ്രതിഷേധവുമായി മുദ്രാവാക്യം വിളിക്കുകയും അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. രണ്ടു ദിവസമായി ശരിയായ ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. 1500 രൂപ വീതം ടിക്കറ്റിനായി കൊടുത്തു.
വെള്ളിയാഴ്ച രാത്രി 11 മുതൽ റെയിൽവേ സ്റ്റേഷനു വെളിയിൽ സിഗ്നൽ കാത്ത് കിടന്നിരുന്ന ട്രെയിൻ ഇന്നലെ രാവിലെയും സമാനമായ സ്ഥിതിയിൽ തുടർന്നതോടെ പ്രതിഷേധമുയരുകയായിരുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൻവേലിൽനിന്ന് ഉത്തർപ്രദേശിലെ ജോണ്പൂരിലേക്കു പോയ ട്രെയിനും പത്ത് മണിക്കൂറിലേറെ പിടിച്ചിട്ടതിനെത്തുടർന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യാത്രക്കാർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കാമെന്ന് റെയിൽവേ പോലീസ് ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഗുജറാത്തിൽനിന്നു ബിഹാറിലേക്കു പുറപ്പെട്ട ശ്രമിക് ട്രെയിനിലെ ഭക്ഷണം മോശമായതിനെത്തുടർന്ന് പ്രതിഷേധത്തിനിടയാക്കി.
ജിജി ലൂക്കോസ്