ന്യൂഡൽഹി: കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള തയാറെടുപ്പിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ വിമർശനം.
പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നതിലും പിപിഇകളും വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യങ്ങൾ സമയത്ത് ഒരുക്കുന്നതിലും വ്യാപകമായ ടെസ്റ്റിംഗ്, രോഗവ്യാപന സാധ്യതകൾ കണ്ടെത്തൽ, സപ്ലൈ ശൃംഖല ഒരുക്കൽ എന്നിവയിലും സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. ഇവയ്ക്കെല്ലാമുള്ള തയാറെടുപ്പുകൾ നടത്തുന്നതിനും ജനങ്ങളിൽ അവബോധവും ഗൗരവവും വളർത്തുന്നതിനുമാണ് മിക്ക രാജ്യങ്ങളിലും ഒരു മാസത്തോളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
മാർച്ച് 25ന് ലോക്ക്ഡൗണ്‍ തുടങ്ങുന്പോൾ രാജ്യത്ത് 618 കോവിഡ് കേസുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാലിപ്പോൾ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഒന്നേകാൽ ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണവും 3800നോട് അടുക്കുകയാണ്. ജൂണ്‍ അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിന്മടങ്ങു കൂടി പത്തു ലക്ഷം കടന്നേക്കുമെന്നാണു ചില വിലയിരുത്തലുകൾ.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്നു മാർച്ച് 24 വരെ രാജ്യത്താകെ 13 കോവിഡ് രോഗികളാണു മരിച്ചത്. ചൈനയിൽ അന്ന് 80,000ലേറെ കോവിഡ് ബാധിതരും മൂവായിരത്തിലേറെ മരണവും റിപ്പോർട്ടു ചെയ്തിരുന്നു. ലോക്ക്ഡൗണിനു മുന്‍പ് പാക്കിസ്ഥാനിൽ പോലും ഇന്ത്യയേക്കാൾ കൂടുതൽ 800 കോവിഡ് കേസുകൾ ഉണ്ടായിരുന്നു. മാർച്ച് 24 വരെ പാക്കിസ്ഥാനിൽ ആറു മരണവും രജിസ്റ്റർ ചെയ്തിരുന്നു.
ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകളും മരണങ്ങളും ആ ദിവസങ്ങളിൽ കുത്തനെ ഉയർന്നിരുന്നു.
പക്ഷേ ഏറ്റവും വഷളായിരുന്ന ഇറ്റലിയും സ്പെയിനും മുതൽ മിക്ക രാജ്യങ്ങളിലും സ്ഥിതി നേരിയ തോതിലെങ്കിലും പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്. എന്നാൽ, രണ്ടു മാസത്തിലേറെ നീളുന്ന ലോക്ക്ഡൗണിനു ശേഷവും ഇന്ത്യയിൽ കോവിഡ് കേസുകൾ ഭയാനകമായി ഉയരുകയാണ്.
കോവിഡ് മഹാമാരി തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നു പ്രതിപക്ഷം
12:18 AM May 24, 2020 | Deepika.com