ബാസിര്‍ഹാത്/ ഭുവനേശ്വര്‍: ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം സംഭവിച്ച പശ്ചിമബംഗാളും ഒഡീഷയും പ്രധാനമന്ത്രി നരേന്ദ്രമ മോദി സന്ദര്‍ശിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പശ്ചിമബംഗാളിന് ആയിരം കോടി രൂപയും ഒഡീഷയ്ക്ക് 500 കോടി രൂപയും കേന്ദ്രസഹായം പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പശ്ചിമബംഗാളില്‍ 77 പേര് മരിച്ചു. ദക്ഷിണ ജില്ലകളിലും കോല്ക്കത്തയിലുമാണ് കനത്ത നാശഷ്ടമുണ്ടായത്.
ഗവര്‍ണര്‍ ജയദീപ് ധന്‍കര്‍, മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ക്കൊപ്പമാണ് മോദി വ്യോമനിരീക്ഷണം നടത്തിയത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബാസിര്ഹാതില് നടന്ന അവലോകന യോഗത്തില്‍, ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരിക്കിടെ പ്രകൃതിദുരന്തവും കൈകാര്യം ചെയ്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
അവലോകന യോഗത്തിനു ശേഷം വീഡിയോ സന്ദേശത്തില്‍ സംസ്ഥാനത്തിന് 1,000 കോടി രൂപയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചു.
ഒഡീഷയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ ഗവര്‍ണര്‍ ഗണേഷ് ലാല്‍, മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. കനത്ത നാശനഷ്ടമുണ്ടായ ജഗത്സിംഗ്പുര്‍, കേന്ദ്രപാറ, ബദ്രാക്, ബാലസോര്‍, ജാജ്പുര്, മയൂര്‍ബഞ്ച് എന്നീ ജില്ലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. വ്യോമനിരീക്ഷണത്തിനു ശേഷം ബിജു പട്നായിക് വിമാനത്താവള പരിസരത്ത് നടന്ന അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, പ്രതാപ് സാരംഗി എന്നിവര്‍ പങ്കെടുത്തു.
ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്രസഹായം
12:11 AM May 23, 2020 | Deepika.com