ന്യൂഡൽഹി: ലഡാക്കിലും സിക്കിമിലും ഇന്ത്യ യഥാർഥ കൈവശരേഖ (എൽഎസി) ലംഘിച്ചെന്ന ചൈനീസ് ആരോപണം ഇന്ത്യ നിഷേധിച്ചു. സൈനിക പട്രോളിംഗിനു ചൈന തടസം സൃഷ്ടിക്കുന്നതായും അതിർത്തി മറികടന്നതായും ഇന്ത്യ ആരോപിച്ചു.
ലഡാക്കിലെ പാംഗോഗ് തടാകത്തിനു സമീപം ഇന്ത്യ റോഡ് നിർമിച്ചതും ഗൽവാൻ താഴ്വരയിൽ ഇന്ത്യ സാന്നിധ്യം വർധിപ്പിച്ചതും അതിർത്തിയിൽ ചില ഏറ്റുമുട്ടലുകൾക്കു കാരണമായിരുന്നു. മേയ് അഞ്ചിനു പാംഗോഗിൽ ഇരുസേനകളും ഏറ്റുമുട്ടി. വടികളും കന്പുകളും ഉപയോഗിച്ചും കല്ലെറിഞ്ഞുമായിരുന്നു പോര്. ഇരുവശത്തും ഭടന്മാർക്കു പരിക്കേറ്റു.
നാലു ദിവസം കഴിഞ്ഞു സിക്കിമിലെ നകു ലാ ചുരത്തിനു സമീപവും സേനകളുടെ ഏറ്റുമുട്ടലുണ്ടായി. ഒരു ഡസനോളം പേർക്കു പരിക്കേറ്റു.
പ്രാദേശികതലത്തിൽ ചർച്ച നടത്തിയെങ്കിലും സംഘർഷനില മാറിയിട്ടില്ല. ഇരുപക്ഷവും അതിർത്തിയിൽ സന്നാഹം കൂട്ടി. ഇതിനിടെ ചൈന തെക്കൻ ചൈനാ സമുദ്രത്തിൽ കാണിക്കുന്ന ആക്രമണസ്വഭാവമാണ് ഇന്ത്യൻ അതിർത്തിയിലും കാണിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഏഷ്യാ വിഭാഗം ചുമതലക്കാരി ആലീസ് ജി. വെൽസ് കുറ്റപ്പെടുത്തി. അതിനെ വിവരക്കേട് എന്നു വിളിച്ചു ചൈന പരിഹസിച്ചു. അതിലാണ് ഇന്ത്യ അതിർത്തി ലംഘിച്ചെന്ന ചൈനീസ് ആരോപണം.
ഈ ആരോപണം നിഷേധിച്ച വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ചൈനയാണ് അതിർത്തി ലംഘിച്ചതെന്നു തിരിച്ചടിച്ചു.
ലഡാക്കിലെ പാംഗോഗ് തടാകത്തിൽ അതിർത്തി കൃത്യമായി നിശ്ചയിച്ചിട്ടില്ല. 45 കിലോമീറ്റർ നീളമുള്ള പടിഞ്ഞാറൻ തീരം ഇന്ത്യയുടെ കൈയിലാണ്. തടാകത്തിൽ ചൈനീസ് ബോട്ടുകളും മറ്റും സഞ്ചരിക്കാറുണ്ട്.
കാരക്കോറം - ലഡാക്ക് മലനിരകൾക്കിടയിലുള്ള ഇതിനു സമീപത്താണ് ഇന്ത്യയുടെ ഏറ്റവും ഉയരത്തിലുള്ള സൈനിക വിമാനത്താവളം ഔളത്ത് ബെഗ് ഓൾഡി. ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 250 കിലോമീറ്റർ നീളമുള്ള റോഡ് ഇന്ത്യ നിർമിച്ചു. ചൈന തടാകം വരെ പല റോഡുകൾ നിർമിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിന് ചൈന തടസം പറഞ്ഞതാണ് ഈയിടത്തെ പ്രശ്നങ്ങളുടെ തുടക്കം.
ലഡാക്ക്, സിക്കിം മേഖലകളിലെ സംഘർഷം; അതിർത്തി ലംഘിച്ചതു ചൈനയെന്ന് ഇന്ത്യ
01:07 AM May 22, 2020 | Deepika.com