ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്പോൾ കൃത്യമായ വിശദീകരണങ്ങൾ നൽകാതെ കേന്ദ്രസർക്കാർ. തുടർച്ചയായ എട്ടു ദിവസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രസമ്മേളനം നടത്താതെ പ്രതിദിന വിശദീകരണങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നു. അതിനിടെ ഇന്നലെ കേന്ദ്രസർക്കാർ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പത്രസമ്മേളനം നടത്തി.
ആദ്യം ദിവസേന നടത്തി വന്നിരുന്ന പത്രസമ്മേളനങ്ങൾ പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലാക്കിയിരുന്നു. ഇന്ത്യയിലെ സാമൂഹിക വ്യാപനവും കോവിഡ് പരിശോധന കിറ്റുകളുടെ അപര്യാപ്തതയും സംബന്ധിച്ചു തുടർച്ചയായി ചോദ്യങ്ങൾ ഉയർന്നതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രസമ്മേളനങ്ങളിൽ നിന്നു പിൻവാങ്ങിയത്.
മേയ് 11-നാണ് കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ പത്രസമ്മേളനം നടത്തിയത്. ആരോഗ്യമന്ത്രി നേരിട്ട് വിശദീകരണം നൽകിയിരുന്നില്ല. കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസേർച്ച് അധികൃതരുമാണ് വിശദീകരണങ്ങൾ നൽകിയത്. എന്നാൽ, കോവിഡിന് ആയുർവേദ മരുന്ന് പ്രതിവിധിയാക്കുന്നതിനു പരീക്ഷണം നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോഗ്യ മന്ത്രി ഹർഷവർധൻ ചില മാധ്യമങ്ങൾക്ക് മാത്രമായി വിശദീകരിച്ചു നൽകുകയുണ്ടായി.
ഗർഭിണികൾ ഓഫീസിൽ ഹാജരാകേണ്ട
ന്യൂഡൽഹി: ഗർഭിണികളായ സർക്കാർ ഓഫീസർമാരും ജീവനക്കാരും ഓഫീസിൽ ഹാജരാകേണ്ടതില്ലെന്നു കേന്ദ്രം. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് ഇതു സംബന്ധിച്ച സർക്കുലർ ഇറക്കി. സംസ്ഥാനങ്ങളും ഇതനുസരിച്ചു നിർദേശം നൽകുമെന്ന പ്രതീക്ഷ കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിംഗ് പ്രകടിപ്പിച്ചു. ഗാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഈ ഒഴിവ് നൽകിയിട്ടുണ്ട്.
കോവിഡ്: എട്ടു ദിവസമായി വിവരം നൽകാതെ കേന്ദ്രം
12:02 AM May 21, 2020 | Deepika.com