ന്യൂഡൽഹി: അതിർത്തി കടക്കാൻ അനുവദിക്കാത്തതിനെതിരേ ഡൽഹി-ഹരിയാന അതിർത്തിയിൽ തൊഴിലാളികൾ അടക്കമുള്ളവർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഡൽഹിയിൽനിന്നുള്ള തൊഴിലാളികളെ ഗുരുഗ്രാം അതിർത്തി പ്രദേശമായ പാലം വിഹാറിലാണു പോലീസ് തടഞ്ഞത്. ഇതിനെതിരേ ഉയർന്ന പ്രതിഷേധം സംഘർഷത്തിലെത്തി. പോലീസിനെതിരേ കല്ലേറുണ്ടായി. സ്ഥിതി ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങളും കന്പനികളും തുറന്നു പ്രവർത്തിക്കാൻ ഹരിയാന സർക്കാർ അനുവാദം നൽകിയതിനു പിന്നാലെയാണു ഡൽഹിയിൽ നിന്നു ഗുരുഗ്രാമിലേക്കു പോകാൻ നൂറു കണക്കിന് ആളുകൾ അതിർത്തിയിലെത്തിയത്.
എന്നാൽ, ഡൽഹിയിൽനിന്നുള്ളവരെ അതിർത്തി കടത്തിവിടാൻ പോലീസ് തയാറായില്ല. മണിക്കൂറുകൾ കാത്തുനിന്നിട്ടും അനുമതി നൽകാത്തതിനെത്തുടർന്നു ജനക്കൂട്ടം ഒന്നായി പ്രതിഷേധമുയർത്തുകയായിരുന്നു. അതിനിടെയാണു ചിലർ പോലീസിനു നേരെ കല്ലേറ് നടത്തിയത്. കല്ലേറിൽ ചിലർക്കു പരിക്കേറ്റു.
അതേസമയം, അതിർത്തി തുറക്കാനുള്ള നിർദേശം തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും ഇ-പാസ് ഉള്ളവർക്കു മാത്രമാണ് അനുമതി നൽകുന്നുള്ളുയെന്നും ഗുരുഗ്രാം പോലീസ് അറിയിച്ചു. വ്യവസായശാലകളും ഫാക്ടറികളും തുറക്കാൻ അനുമതി നൽകിയതിനൊപ്പം ഡൽഹി നോയിഡ അതിർത്തി തുറന്നെങ്കിലും മണിക്കൂറുകൾക്കകം ഡൽഹിയിൽ നിന്നുള്ള പ്രവേശനം തടയാൻ നോയിഡ അധികൃതർ തീരുമാനമെടുത്തതു വിവാദമായിരുന്നു.
അതിർത്തി കടക്കാൻ അനുവദിച്ചില്ല; ഡൽഹിയിൽ തൊഴിലാളി സംഘർഷം
12:02 AM May 21, 2020 | Deepika.com