വീഡിയോ കോണ്‍ഫറൻസിലൂടെ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് 15 പ്രതിപക്ഷ പാർട്ടികൾ സ്ഥിരീകരിച്ചു. പാവങ്ങളുടെയും അസംഘടിത, ഇതര സംസ്ഥാന തൊഴിലാളികളുടെയും കാര്യത്തിൽ സർക്കാരും പൊതുസമൂഹവും പരാജയപ്പെട്ടതാണു ദുരന്തങ്ങളും ദുരിതങ്ങളും തുടരുന്നതെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
തൊഴിലാളികൾക്കു ഭക്ഷണവും യാത്രാസൗകര്യങ്ങളും പണവും നൽകാതെ കഷ്ടപ്പെടുത്തിയതിനു മോദി സർക്കാർ ഉത്തരം പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ മാസം 31 വരെ നാലാം തവണയും രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ കേന്ദ്രസർക്കാർ നീട്ടിയതിനെ തുടർന്നു തൊഴിലാളികളായ പതിനായിരങ്ങളാണു നൂറുകണക്കിനു കിലോമീറ്റുകൾ താണ്ടി പലായനം തുടരുന്നത്.
യുപിയിൽ രണ്ടും മഹാരാഷ്ട്രയിലും ബിഹാറിലും ഓരോന്നും വീതവും റോഡപകടങ്ങളിലാണ് 18 ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചത്. തിങ്കളാഴ്ച അർധരാത്രിക്കുശേഷവും ഇന്നലെയുമാണ് അപകടങ്ങളുണ്ടായത്. യുപിയിലെ ഝാൻസി- മിർസാപൂർ ഹൈവേയിൽ ട്രക്കിന്റെ ടയർ പൊട്ടി മറിഞ്ഞാണ് അതിൽ നാട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്നു സ്ത്രീതൊഴിലാളികൾ മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ഡൽഹിയിൽ നിന്ന് നൂറുകണക്കിനു കിലോമീറ്ററുകൾ നടന്നു വരികയായിരുന്ന 17 തൊഴിലാളികളാണ് ഇടയ്ക്കു വച്ച് ട്രക്ക് ഡ്രൈവറുടെ കാരുണ്യത്തിൽ അപകടത്തിൽപ്പെട്ട ലോറിയിൽ കയറിയത്.
ആഗ്ര- ലക്നോ ഹൈവേയിൽ ലക്നോയിൽ നിന്ന് 65 കിലോമീറ്റർ അകലെ ഉന്നാവോയിൽ മറ്റൊരു ട്രക്ക് അപകടത്തിൽ പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ തൽക്ഷണം മരിച്ചു. 23 പേർക്കു പരിക്കേറ്റു. ഡൽഹിയിൽനിന്ന് യുപിയിലെ അസംഗഡിലേക്കു പോകുകായിരുന്നു തൊഴിലാളികൾ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ റോഡപകടത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ജാർഖണ്ഡിൽനിന്നു മഹാരാഷ്ട്രയിലെ സോളാപുരിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ബിഹാറിലെ ഭഗൽപുരിനു സമീപം നോഗാച്ചിയയിൽ ഇന്നലെയുണ്ടായ റോഡപകടത്തിൽ ഒന്‍പതു ഇതരസംസ്ഥാന തൊഴിലാളികളാണു കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരിക്കേറ്റു.
കഴിഞ്ഞ 10 ദിവസത്തിൽ മാത്രം ചുരുങ്ങിയത് 50 ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവൻ റോഡിൽ പൊലിഞ്ഞതായാണു റിപ്പോർട്ടുകൾ. ജോലിയില്ലാതായതിനെ തുടർന്നു സ്വന്തം ഗ്രാമങ്ങളിലേക്കു തിരികെ പോകുന്നവരാണു മരിച്ച തൊഴിലാളികളെല്ലാം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജിൽനിന്നു നൂറു രൂപ പോലും കിട്ടിയില്ലെന്ന് ഉന്നവോയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികൾ പറഞ്ഞു. ഡൽഹിയിൽനിന്നു ദിവസങ്ങളായി റോഡിലൂടെ നടന്നു തളർന്നപ്പോഴാണു കിട്ടിയ ലോറിയിൽ കയറിയതെന്നും അവർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ