ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങൾക്ക് ഒടുവിൽ കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്ര നിർദേശത്തിലുണ്ട്.
നേരത്തെ പശ്ചിമ ബംഗാളിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ട്രെയിൻ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഛത്തീസ്ഗഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ട്രെയിനുകൾക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആരോപണം. എന്നാൽ, കുടിയേറ്റ തൊഴിലാളികളെ ഉത്തരവാദിത്തത്തോടെ അതതു സ്ഥലങ്ങളിൽ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളുമായി മറ്റു സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകൾ വിടരുതെന്ന് മമത ബാനർജി ഇന്നലെ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുമായി പോകുന്ന ട്രെയിനുകൾക്ക് അനുമതി നൽകേണ്ടെന്ന് കർണാടകയിലെ ബിജെപി സർക്കാരും തീരുമാനിച്ചിരുന്നു. വിവാദമായപ്പോൾ ഈ തീരുമാനം മാറ്റി.
ട്രെയിൻ അനുവദിക്കാൻ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുൻ നിർദേശം പുതിയ മാർഗരേഖയിൽ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽവേ മന്ത്രാലയമാണ് പ്രത്യേക ട്രെയിനുകൾ അനുവദിക്കുകയെന്ന് പുതുക്കിയ ഉത്തരവിൽ പറയുന്നു.
യാത്രയ്ക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും കുടിയേറ്റ തൊഴിലാളികളെ തിരിച്ചയയ്ക്കാനും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്.
* രോഗലക്ഷണങ്ങൾ ഇല്ലാത്തവർ മാത്രമേ യാത്ര ചെയ്യാവൂ
* എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയിൽവേയും ഉറപ്പു വരുത്തണം
* റെയിൽവേ സ്റ്റേഷനിലും യാത്രയിലുടനീളവും യാത്രക്കാർ സാമൂഹിക അകലം പാലിക്കണം.
* ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ സമയക്രമം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ തീരുമാനിക്കും.
* സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം തീവണ്ടിയുടെ സ്റ്റോപ്പ്, എത്തിച്ചേരേണ്ട സ്ഥലം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനവും റെയിൽവേയാണ് എടുക്കുക.
*തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതത് സംസ്ഥാനങ്ങളെ റെയിൽവേ അറിയിക്കും.
* ട്രെയിൻ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ ഇറങ്ങുന്ന യാത്രക്കാർ അതാതു സംസ്ഥാനങ്ങളിലെ കോവിഡ് ആരോഗ്യ ചട്ടങ്ങൾ പൂർണമായും പാലിക്കണം.
സെബി മാത്യു
ശ്രമിക് ട്രെയിനുകൾക്ക് : സംസ്ഥാനങ്ങളുടെ അനുമതി വേണ്ട
12:21 AM May 20, 2020 | Deepika.com