ന്യൂഡൽഹി: രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്ന വിധത്തിൽ തയാറാക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ ധാരണയുണ്ടാക്കിയെന്ന് കേന്ദ്രസർക്കാർ. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിൽ പരിഹരിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിച്ചെന്ന കേന്ദ്ര സർക്കാർ നിലപാട് രേഖപ്പെടുത്തി, കർണാടക- കേരള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തീർപ്പാക്കി.
കേരള- കർണാടക അതിർത്തി പ്രശ്നത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ചർച്ച നടത്തി പരിഹാരമുണ്ടാക്കാനാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെന്നും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും തുഷാർ മേത്ത അറിയിക്കുകയായിരുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് കർണാടകയിലെ ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതിനു തയാറാക്കിയ മാർഗരേഖ പ്രകാരം നിലവിൽ തടസങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള, കർണാടക അഭിഭാഷകർ ഈ വാദത്തെ എതിർത്തതുമില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കിയതായി കോടതി അറിയിച്ചു. കൊറോണ ബാധിതരല്ലാത്ത രോഗികൾക്ക് അടിയന്തര ചികിത്സയും മംഗലാപുരത്ത് തുടർ ചികിത്സയും ഉറപ്പാക്കുന്ന വിധത്തിലാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. തലപ്പാടി ചെക്ക്പോസ്റ്റിൽ നിയോഗിക്കപ്പെട്ട മെഡിക്കൽ ടീമിന്റെ പരിശോധനയ്ക്കു വിധേയമായിട്ടാവും മംഗലാപുരത്തേക്കു പ്രവേശനം ലഭിക്കുക. വാഹനാപകടം അടക്കമുള്ള അടിയന്തര കേസുകളിലും ഗുരുതരമായി പരിക്കേറ്റവർക്കും പ്രവേശനം ലഭിക്കും.
സർക്കാരിന്റെ ആംബുലൻസിൽ എത്തുന്നവർക്കു മാത്രമേ പ്രവേശനം നൽകുകയുള്ളു. രോഗിക്ക് കോവിഡ് ബാധ ഏറ്റിട്ടില്ലെന്നു വ്യക്തമാക്കുന്ന തദ്ദേശത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് അതിർത്തിയിലെ പരിശോധനാ സംഘത്തെ കാണിക്കണം.
കൂടാതെ, കാസർഗോഡും കണ്ണൂരും രോഗിക്കു മതിയായ ചികിത്സ ലഭ്യമാക്കാനാവില്ല എന്നു ഡോക്ടർ സ്ഥിരീകരിക്കുന്ന രേഖയും ഹാജരാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
അടിയന്തര ചികിത്സയ്ക്കായി റോഡ് തുറക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കർണാടക സർക്കാരും കർണാടക സർക്കാരിന്റെ നടപടിക്കെതിരേ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ തങ്ങളുടെ വാദം നടത്താൻ കോടതി അനുവദിച്ചില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിനു കത്ത് നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ജിജി ലൂക്കോസ്
കർണാടക അതിർത്തിയിൽ ധാരണ
12:00 AM Apr 08, 2020 | Deepika.com