മുംബൈ: രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി സൗത്ത് മുംബൈയിലെ വോക്ഹാർഡ് ആശുപത്രിയിലെ ഡോക്ടർമാർക്കും 46 മലയാളി നഴ്സുമാർക്കും ഉൾപ്പെടെ 53 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരമായതോടെ ഇവരെ ബാന്ദ്രയിലെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയെ കണ്ടെയ്ൻമെന്റ് സോൺ (അടച്ചുപൂട്ടിയ നിരോധിത മേഖല) ആയി സർക്കാർ പ്രഖ്യാപിച്ചു. ആശുപത്രികൾക്കുള്ളിലേക്കോ പുറത്തേക്കോ ഇനി ആർക്കും പ്രവേശനമുണ്ടാവില്ല. രോഗികൾക്കു ഭക്ഷണമുൾപ്പെടെയുള്ള അടിയന്തരസഹായം എത്തിച്ചു നല്കുമെന്നു മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
ഇന്നലെ രോഗബാധ കണ്ടെത്തിയ 270 പേരുടെ സ്രവസാമ്പിളുകൾ ബ്രിഹാൻ മുനിസിപ്പൽ കോർപറേഷൻ പരിശോധനയ്ക്കായി അയച്ചു. മുംബൈ കസ്തൂർബ ആശുപത്രിയിൽനിന്ന് കഴിഞ്ഞയാഴ്ച വോക്ഹാർഡ് ആശുപത്രിയിലെത്തിച്ച നാലു രോഗികളിൽ രണ്ടുപേർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം, മുംബൈയിലെ ജസ്ലോക് ആശുപത്രി ജീവനക്കാരിൽ ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
മുംബൈയിൽ 46 മലയാളി നഴ്സുമാർക്ക് കോവിഡ്
12:22 AM Apr 07, 2020 | Deepika.com