ന്യൂഡൽഹി: കോവിഡ്-19 എന്ന മഹാമാരിയിൽനിന്നു മാനവരാശിയെ രക്ഷിക്കാനുള്ള ഏറ്റവും വലിയ യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടായാണ് ഈ പോരാട്ടത്തിൽ അണിനിരന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടു രാജ്യത്തെ ജനങ്ങൾ വളരെ പക്വതയോടെയാണ് സമീപിച്ചത്.
അസാധാരണ ക്ഷമയും സഹകരണവും കാണിച്ചെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ബിജെപിയുടെ നാല്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതു വളരെ നീണ്ട യാത്രയാണെന്നും അതിൽ തളരേണ്ടതില്ലെന്നും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയികളാകുമെന്നും അതു നമ്മുടെ ലക്ഷ്യവും ദൃഢനിശ്ചയവുമാണെന്നും ഓർമിപ്പിച്ചു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ രാജ്യം സമഗ്രവും സമയോചിതവുമായ നടപടികളാണെടുത്തത്. ഇന്ത്യയെടുത്ത തീരുമാനങ്ങളെ ലോകം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
നിരവധി തീരുമാനങ്ങൾ സർക്കാർ സ്വീകരിക്കുകയും താഴേത്തട്ടിൽ വരെ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു. രാജ്യം ഒന്നടങ്കമാണ് ഈ പോരാട്ടത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ഐക്യദീപം തെളിയിച്ചതിലും ഈ ഒരുമയുടെ ഭാവമാണു പ്രകടമായത്. ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ജനങ്ങൾ കാണിക്കുന്ന പക്വത അത്ഭുതാവഹമാണ്. ഇന്ത്യക്കാർ ഇങ്ങനെ അച്ചടക്കത്തോടെ പെരുമാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
എവിടെ പോയാലും മാസ്ക് ധരിച്ചിരിക്കണമെന്നത് എല്ലായ്പോഴും ഓർമിക്കണം. വീട്ടിലിരിക്കുന്പോൾ പോലും മുഖം മറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടു. പണ്ട് യുദ്ധങ്ങളുണ്ടാകുന്പോൾ നമ്മുടെ അമ്മമാരും സഹോദരിമാരും അവരുടെ ആഭരണങ്ങൾ ദാനം ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യം യുദ്ധത്തിൽ നിന്നു വ്യത്യസ്തമല്ല. മാനവരാശിയെ രക്ഷിക്കാനുള്ള യുദ്ധമാണിത്. പിഎം കെയർസ് ഫണ്ടിലേക്ക് എല്ലാ ബിജെപി പ്രവർത്തകരും സംഭാവന നൽകണമെന്നും ഓരോരുത്തരും കുറഞ്ഞത് 40 പേരെ ഇതിനായി പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിനെ ജനം സമീപിച്ചതു പക്വതയോടെ: പ്രധാനമന്ത്രി
12:22 AM Apr 07, 2020 | Deepika.com