ന്യൂഡല്‍ഹി: ഗർഭിണി അടക്കം ഏഴ് മലയാളി നഴ്സുമാർക്കു കോവിഡ് ബാധ. ഡല്‍ഹി ദിൽഷാദ് ഗാർഡനിലുള്ള കാൻസർ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴ് മലയാളി നഴ്സുമാര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരെ രാജീവ് ഗാന്ധി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. എന്നാൽ, ആരോഗ്യ പ്രവര്‍ത്തകരായിട്ടും സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നു ഇവര്‍ പരാതിപ്പെടുന്നു.
ഷാഹ്ദ്രയിലെ ജിടിബി ആശുപത്രി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് ആദ്യം കോവിഡ് ബാധ കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയ ഇദ്ദേഹത്തിന്റെ ബന്ധുവില്‍നിന്നും രോഗബാധിതനായ ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു ഡോക്ടര്‍ക്കും ഏഴ് നഴ്സുമാര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ ആശുപത്രിയിലെ ഇരുപതിലധികം ജീവനക്കാരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈനിലാക്കി. പരിശോധന നടക്കാത്തതിനാല്‍ ഇവരില്‍ എത്രപേര്‍ക്ക് രോഗബാധ ഉണ്ടെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.
അതേസമയം, നിസാമുദീനിലെ മര്ക്കസില്നിന്നും ഒഴിപ്പിച്ചവര്ക്കൊപ്പമാണ് രാജീവ് ഗാന്ധി ആശുപത്രിയില്‍ തങ്ങളെ പ്രവേശിപ്പിച്ചതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന പരിഗണന നല്‍കുന്നില്ലെന്നും മലയാളി നഴ്സുമാർ പരാതിപ്പെട്ടു.
എട്ടു മാസം ഗർഭിണിയായ നഴ്സിന് ഡ്യൂട്ടി നൽകാൻ പാടില്ല എന്നതുൾപ്പെടെയുള്ള ഗുരുതര ചട്ടലംഘനമാണ് ഡൽഹിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ നടന്നതെന്ന് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. നഴ്സുമാരുടെ ദുരവസ്ഥയിൽ അടിയന്തര പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാർക്കും പരാതി നൽകി.
ഗർഭിണി അടക്കം ഏഴ് മലയാളി നഴ്സുമാർക്കു കോവിഡ്
12:24 AM Apr 06, 2020 | Deepika.com