ന്യൂഡൽഹി: മുസ്ലിം ആയതിനാൽ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചെന്ന പരാതി ഉന്നയിച്ച യുവതി ആംബുലൻസിൽ പ്രസവിച്ചു. നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം. ഭരത്പുർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരേ ഉയർന്ന ആരോപണം ശരിയാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് രാജസ്ഥാൻ ടൂറിസം മന്ത്രി അറിയിച്ചു.
ഗർഭിണിയായ സ്ത്രീയെ സിക്രി ഗ്രാമത്തിൽനിന്നാണ് ഭരത്പുരിലെ ജനാന ജില്ലാ ആശുപത്രിയിലേക്കു വിട്ടതെന്നും മുസ്ലിം ആണെന്നു പറഞ്ഞ് ഡോക്ടർമാർ പ്രവേശനം നിഷേധിക്കുകയാണുണ്ടായതെന്നും യുവതിയുടെ ഭർത്താവ് ഇർഫാൻ ഖാൻ പറയുന്നു.
ലേബർ റൂമിൽ പ്രവേശിച്ചതിനു ശേഷമാണ് ഡോക്ടർമാർ ഭാര്യയുടെ പേരും വിലാസവും ചോദിച്ചതെന്നും തുടർന്ന് അവിടെ ചികിത്സ ലഭിക്കില്ലെന്നു പറഞ്ഞ് ജയ്പുരിലേക്കു പോകാൻ ആവശ്യപ്പെടുകയായിരുന്നെന്നും ഭർത്താവ് പറയുന്നു. ജയ്പുരിലേക്കു പോകുന്നതിനിടെ ആംബുലൻസിൽവച്ച് പ്രസവിച്ചെന്നും ആശുപത്രിയിലെത്തുന്നതിനു മുന്പ് കുഞ്ഞു മരിച്ചുപോയെന്നും ഇർഫാൻ ഖാൻ പറഞ്ഞു.
എന്നാൽ, യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാലാണ് ജയ്പുരിലേക്കു വിട്ടതെന്നു ജനാന ആശുപത്രിയിലെ പ്രിൻസിപ്പൽ ഡോ. രൂപേന്ദ്ര ഝാ പറഞ്ഞു. മറ്റുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആംബുലൻസിൽ പ്രസവിച്ചു
12:24 AM Apr 06, 2020 | Deepika.com