ന്യൂഡൽഹി: കേരളത്തിലേക്കുള്ള അതിർത്തി അടച്ചതു തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. ഇരു സംസ്ഥാനങ്ങളും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദേശിച്ച കോടതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി മധ്യസ്ഥ ചർച്ച നടത്താനും നിർദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കർണാടക സർക്കാർ നൽകിയ ഹർജിയും കർണാടകത്തിനെതിരേ രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ ഹർജിയും ഒന്നിച്ചാണ് ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഇരു ഹർജികളിലും നോട്ടീസയയ്ക്കാൻ നിർദേശിച്ച കോടതി, കാസർഗോഡുനിന്ന് അടിയന്തര ചികിത്സാവശ്യങ്ങൾക്കായി പോകുന്നവർക്കുവേണ്ട സഹായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
എന്നാൽ, ഏതെല്ലാം രോഗികളെ കൊണ്ടുപോകണമെന്നതു സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ചർച്ച ചെയ്ത് തീരുമാനിക്കണം. കേന്ദ്ര ആരോഗ്യ സെകട്ടറി ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കണം. ഈ യോഗത്തിലെ തീരുമാനങ്ങൾ പരിഗണിച്ചശേഷം അടുത്താഴ്ച ഹർജിയിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതി ഉത്തരവ് ലോക്ക് ഡൗണ്‍ നടപടികളെയും സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നങ്ങളെയും ബാധിക്കുമെന്നു കർണാടക സർക്കാർ വാദിച്ചു. എന്നാൽ, കർണാടകയുടെ ഈ നിലപാട് മൂലം രണ്ട് ജീവനുകളാണ് നഷ്ടമായതെന്നു കേരളവും മറുവാദം ഉന്നയിച്ചു.
കർണാടകയുടെ ആവശ്യം തള്ളി സുപ്രീംകോടതി
12:44 AM Apr 04, 2020 | Deepika.com