ന്യൂഡൽഹി: കൊറോണ വ്യാപനം തടയാൻ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടപ്പലായനം നടത്തുന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് ഇന്നു കൈമാറണമെന്നും ഇന്ന് ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
തൊഴിലാളികളുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലോക് ശ്രീവാസ്തവ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന വൈറസിന്റെ ഭീഷണിയേക്കാൾ ജനങ്ങൾക്കിടയിൽ ഭയവും പരിഭ്രാന്തിയുമാണ് മുന്നിട്ടു നിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്ന നടപടികളിൽ പലതും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അതിനാൽ നിലവിലുള്ള നടപടികളിൽ ഇടപെടാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി.
ചീഫ് ജസ്റ്റീസും ജസ്റ്റീസ് എൽ. നാഗേശ്വർ റാവുവും അടങ്ങിയ ബെഞ്ച് വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് ഹർജി പരിഗണിച്ചത്. അതേസമയം, തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യാൻ അനുവദിക്കില്ലെന്നും കൊറോണ വ്യാപനം തടയാനുള്ള നടപടികൾക്ക് അത് തടസമുണ്ടാക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിന്മേൽ കോടതിയെ അറിയിച്ചു.
കൂട്ടപ്പലായനം ചെയ്യുന്നവർക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും രോഗ ബാധയേറ്റിട്ടുള്ളവരുണ്ടെങ്കിൽ അവരുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് രണ്ടാമത്തെ ഹർജി നൽകിയിട്ടുള്ളത്.
കൂട്ടപ്പലായനം: വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി
11:50 PM Mar 30, 2020 | Deepika.com