ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ജനങ്ങളോടു ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് അറിയാം; പ്രത്യേകിച്ച് ദരിദ്രരായ ജനങ്ങൾക്ക്. എന്നാൽ, കൊറോണ വൈറസിനെതിരേയുള്ള പോരാട്ടം വിജയിക്കാൻ ഇത്തരം കടുത്ത നടപടികൾ കൂടിയേ മതിയാകൂ എന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
ജനങ്ങൾ സുരക്ഷിതരായി ഇരിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. അതിനു വേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മനഃപൂർവം നിയന്ത്രണം ലംഘിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ, ചിലർ അതു ചെയ്യുന്നുണ്ട്. ഇത്തരം നീക്കങ്ങൾ കോവിഡ് എന്ന മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾക്ക് വിഘാതം സൃഷ്ടിക്കും. ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങൾ പാലിക്കാൻ തയാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി.
ഈ രോഗം നമ്മെ ഇല്ലാതാക്കുന്നതിനു മുന്‍പെ നാം അതിനെ പ്രതിരോധിച്ച് തോൽപ്പിക്കണം. ലോകത്തെ മുഴുവൻ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുർബലരെയുമെല്ലാം ഒരുപോലെ അത് ബാധിച്ചു. നിങ്ങളെയും കുടുംബത്തെയും വൈറസിൽ നിന്നു രക്ഷിക്കാനാണ് ലോക്ക്ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. അതിനെതിരേ പോരാടാൻ ധൈര്യവാന്മാരായി ഇരിക്കുകയും ലക്ഷ്മണ രേഖ വരയ്ക്കുകയും വേണം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ സ്വന്തം ആരോഗ്യത്തെ അപകടപ്പെടുത്തുകയാണ്. നിരവധി ആരോഗ്യ പ്രവർത്തകർ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. നഴ്സുമാരും ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ള മുന്നണി പോരാളികൾ വീടിനു പുറത്തിറങ്ങിയാണ് ഈ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കടുത്ത നിയന്ത്രണങ്ങളിൽ ക്ഷമ ചോദിച്ച് മോദി
12:16 AM Mar 30, 2020 | Deepika.com