ന്യൂഡൽഹി: ഉണങ്ങിയ ഒരു കഷണം റൊട്ടിയുടെ അരികും മൂലയും ഒടിച്ചു തിന്നും പച്ചവെള്ളം കുടിച്ചും മൂന്നു ദിവസം തള്ളി നീക്കി. ഇന്ന് രാവിലെ തുണിക്കെട്ട് തുറന്നു നോക്കിയപ്പോൾ ബാക്കിയുണ്ടായിരുന്ന ആ ഒരു കഷണം റൊട്ടിയിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. മൂന്നാഴ്ച ഇനി എങ്ങനെ കഴിഞ്ഞു കൂടുമെന്ന് ഒരറിവുമില്ല. ബിഹാറിലെ വീട്ടിലേക്കുള്ള ദൂരം മനസ് കൊണ്ടളന്ന് ചെന്നു ചേരാൻ ഒരു വഴിയുമില്ലാതെ ഡൽഹി എയിംസ് ആശുപത്രിക്ക് പുറത്തെ വഴിയോരത്ത് കാൻസർ രോഗിയായ ഭാര്യയെ തുണി വിരിച്ചു നിലത്തു കിടത്തി കാത്തിരിക്കുകയാണ് ചമൻലാൽ.
കോവിഡ്-19 ലോക്ഡൗണ് വന്നതോടു കൂടി മരുന്നും ഭക്ഷവും ഇല്ലാതെ വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ ഡൽഹി ആശുപത്രികളിലെ നൂറുകണക്കിന് രോഗികളാണ് വഴിയോരങ്ങളിൽ തുണി വിരിച്ചു കഴിയുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സഫ്ദർജംഗ് ആശുപത്രികളിൽ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇവരിൽ പലരും വിദഗ്ധ ചികിത്സ തേടി അന്യ സംസ്ഥാനത്തു നിന്നെത്തിയവവരാണ്.
ആശുപത്രി പരിസരത്തോ വളപ്പിലോ താത്കാലിക ഭക്ഷണ, താമസ സൗകര്യങ്ങൾ ലഭ്യമാക്കാൻ പോലീസ് സന്നദ്ധ സംഘടനകൾക്കും അനുവാദം നൽകുന്നില്ല. വാർഡുകളിൽ ഇടം കിട്ടാത്ത രോഗികളും ഒട്ടനേകം കൂട്ടിരിപ്പുകാരും ഇപ്പോഴും പരിസരത്തെ വഴിയോരങ്ങളിൽ തുണിവിരിച്ചു കിടക്കുന്നുമുണ്ട്. ഇവരിൽ പലരും കഴിഞ്ഞ മൂന്നു ദിവസമായി വെള്ളമല്ലാതെ ഭക്ഷണ രൂപത്തിൽ ഒന്നും തന്നെ കഴിച്ചിട്ടില്ല. ആരെങ്കിലും സൗജന്യമായി ഭക്ഷണം എത്തിച്ചാൽ തന്നെ ഓടിയടുക്കുന്ന എല്ലാവർക്കും കിട്ടുന്നുമില്ല. മൂന്നു ദിവസം പട്ടിണി കിടന്നവർ എങ്ങനെയാണ് ഒരു നേരത്തെ ആഹാരം കാണുന്പോൾ ഒരുമീറ്റർ അകലമിട്ടു നിൽക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
വീടുകളിലേക്ക് മടങ്ങാമെന്നു വച്ചാൽ ഗതാഗത സംവിധാനങ്ങളൊന്നും തന്നെയുമില്ല. സ്വകാര്യ ആംബുലൻസ് ആണ് ആകെയുള്ള പ്രതീക്ഷ. പക്ഷേ, അതാണെങ്കിൽ കൈയെത്തിപ്പിടിക്കാവുന്നതിലും അകലെയുമാണ്. ഡൽഹിയിൽ നിന്ന് ബിഹാർ വരെ എത്തിക്കാൻ ഒരു ആംബുലൻസ് ഡ്രൈവർ 50,000 രൂപയാണ് ചോദിച്ചത്. അംറോറയിലേക്ക് പോകാൻ 15,000 രൂപയും മൊറാദാബാദിലേക്ക് 20,000 രൂപയുമാണ് സ്വകാര്യ ആംബുലൻസ് സർവീസുകാർ ചോദിക്കുന്നത്. മൊറാദാബാദ് സ്വദേശി സോനു സിംഗ് രോഗിയായ ഭാര്യയുമായി കഴിഞ്ഞ 22നാണ് എയിംസിൽ എത്തിയത്. പിന്നീട് ലോക്ഡൗണ് പ്രഖ്യാപിച്ചത് കാരണം മടങ്ങാൻ കഴിഞ്ഞില്ല. ആദ്യം ദിവസങ്ങളിൽ 20 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു പ്ലേറ്റ് ചോറിനും പരിപ്പ് കറിക്കും ഇപ്പോൾ 60 രൂപയാണ്. ഈ ഭക്ഷണം പങ്കിട്ട് കഴിച്ചാണ് ഇരുവരും ഒരു ദിവസം തള്ളി നീക്കുന്നത്.
വീട്ടിലേക്ക് മടങ്ങുന്നതിനായി ഒരു ആംബുലൻസ്കാരനോട് ചോദിച്ചപ്പോഴാണ് 20,000 രൂപ ആവശ്യപ്പെട്ടത്. അടുത്ത മൂന്നാഴ്ചക്കാലത്തേക്ക് എന്ത് ചെയ്യുമെന്ന് തങ്ങൾക്ക് ഒരു പിടിയുമില്ലെന്ന് ഇവർ പറയുന്നു. കാലിൽ കാൻസർ ബാധിച്ച മകളെയും കൊണ്ടാണ് നാഥുറാം മാർച്ച് 18ന് ആശുപത്രിയിൽ എത്തിയത്. രാജസ്ഥാനിലെ അജ്മീറിൽ ഒരു ചെറിയ കട നടത്തുകയാണ് നാഥുറാം. കഴിഞ്ഞ തിങ്കളാഴ്ചത്തേക്കാണ് എയിംസിൽ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച ഒപി വിഭാഗം തുറന്നു പ്രവർത്തിച്ചില്ല. തുടർന്ന് ലോക്ഡൗണും ആയി. ഇപ്പോൾ എയിംസ് ആശുപത്രിയുടെ പുറത്ത് വഴിയോരത്ത് കഴിയുകയാണ് നാഥുറാമും ഭാര്യയും മകളും.
ഉത്തർപ്രദേശിൽ നിന്നുള്ള കർഷകനാണ് മാൻ സിംഗ്. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച ഭാര്യയെയും കൂട്ടിയാണ് ഷാജഹാൻപൂരിൽ നിന്ന് എയിംസിലെത്തിയത്. മൂന്ന് ദിവസമായി ആകെ കഴിച്ചത് ഒരു റൊട്ടിയാണ്. അഞ്ച് ദിവസം മുൻപ് ഭാര്യയ്ക്ക് കീമോ തെറാപ്പി നിശ്ചയിച്ചിരുന്നു എങ്കിലും നടന്നില്ല. ഷാജഹാൻപൂരിൽ നിന്നു തന്നെയുള്ള മുറാദിന്റെ മകളുടെ കഴുത്തിൽ കാൻസറാണ്. അടുത്ത വെള്ളിയാഴ്ചയാണ് മകൾക്കുള്ള കീമോ തെറാപ്പിയുടെ ദിവസം കുറിച്ചു തന്നിരിക്കുന്നത്. ഇപ്പോൾ ഭക്ഷണം കഴിക്കാൻ ഒരു നിവൃത്തിയുമില്ല. ആരെങ്കിലും ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ എത്തിയാൽ തന്നെ ഒരു മീറ്റർ അകലത്തിൽ വരി നിൽക്കാൻ പറഞ്ഞ് പോലീസ് എത്തും.
വളരെ കുറച്ചാളുകൾക്ക് മാത്രം എന്തെങ്കിലും കിട്ടിയാലായി. മൂന്നു ദിവസം തുടർച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരാൾ എങ്ങനെയാണ് ഒരു മീറ്റർ അകലത്തിൽ ഭക്ഷണത്തിന് മുൻപിൽ കാത്തു നിൽക്കുന്നത് എന്നാണ് മുറാദിന്റെ ചോദ്യം.
മരുന്നിനുപോലും വകയില്ല, എന്തുചെയ്യുമെന്നറിയാതെ രോഗികൾ
12:01 AM Mar 29, 2020 | Deepika.com