റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പ്രഖ്യാപിച്ച നടപടികൾ ഭവന-വാഹന വായ്പയടക്കം എല്ലാ വായ്പകൾക്കും പലിശ കുറയാൻ സഹായിക്കും. ബാങ്കുകളിലെ നിക്ഷേപ പലിശയും കുറയും. റീപോ നിരക്കിൽ മുക്കാൽ ശതമാനം കുറവാണു വരുത്തിയത്.
ഭവന, വാഹന വായ്പകളുടെ ഇഎംഐ അടക്കം എല്ലാ തിരിച്ചടവുകൾക്കും മൂന്നുമാസം സാവകാശം ലഭിക്കും. മൂന്നുമാസത്തേക്ക് ബാങ്ക് യാതൊരു നടപടിയും എടുക്കില്ല.
കാർഷിക വായ്പയും ക്രെഡിറ്റ് കാർഡ് ബാധ്യതയും മോറട്ടോറിയത്തിൽ
മുംബൈ: വായ്പകളുടെ തിരിച്ചടവിനു മൂന്നുമാസം സാവകാശം അനുവദിച്ചതു കാർഷിക വായ്പകൾക്കും ക്രെഡിറ്റ് കാർഡ് ബാധ്യതയ്ക്കും ബാധകമാണ്. വിളവായ്പ, റീട്ടെയിൽ വായ്പ, ടേം ലോൺ എന്നിങ്ങനെ ഏതു രൂപത്തിലെടുത്ത കാർഷിക വായ്പയും ഇതിന്റെ പരിധിയിൽ വരുമെന്നു റിസർവ് ബാങ്ക് സർക്കുലറിൽ പറയുന്നു.
ക്രെഡിറ്റ് കാർഡ് ഇടപാടിലെ ബാധ്യതയ്ക്കും മോറട്ടോറിയമുണ്ട്. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള ഗഡുക്കൾക്കും ബാധ്യതകൾക്കുമാണു മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്. പൊതുമേഖല-സ്വകാര്യമേഖലാ ബാങ്കുകൾക്കു പുറമേ ബാങ്കിതര ധനകാര്യ കന്പനി (എൻബിഎഫ്സി)കൾ, ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കന്പനികൾ തുടങ്ങിയവയ്ക്കും മോറട്ടോറിയം ബാധകമാണ്.
റിസർവ് ബാങ്ക് ഗവർണറുടെ പ്രധാന പ്രഖ്യാപനങ്ങൾ
വായ്പാ മോറട്ടോറിയം
എല്ലാ വായ്പകളുടെയും തിരിച്ചടവിന് മൂന്നു മാസം മോറട്ടോറിയം. മാർച്ച് ഒന്നിനു നിലവിലുള്ള വായ്പകൾക്കാണിത്.
സിബിൽ സ്കോർ
പ്രവർത്തന മൂലധന വായ്പ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവയുടെ പലിശ അടവിനും മൂന്നുമാസ സാവകാശം.
ഇങ്ങനെ മൂന്നുമാസം പലിശ അടയ്ക്കാതിരിക്കുന്നതുകൊണ്ട് വായ്പയെ പ്രശ്നവായ്പയോ നിഷ്ക്രിയ ആസ്തിയോ ആയി കണക്കാക്കില്ല. വായ്പ എടുത്തയാളിന്റെ സിബിൽ സ്കോറിനെയും ബാധിക്കില്ല.
റീപോ കുറച്ചു
ബാങ്കുകൾക്ക് റിസർവ് ബാങ്കിൽനിന്നു നൽകുന്ന അടിയന്തര ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് 0.75 ശതമാനം കുറച്ചു. 4.4 ശതമാനമാണ് ഇനി റീപോ. റിവേഴ്സ് റീപോ 0.9 ശതമാനം കുറച്ചു നാലു ശതമാനമാക്കി. ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി എന്നിവ 5.4 ശതമാനത്തിൽനിന്ന് 4.65 ശതമാനമായി. ഇവയെല്ലാം പലിശ താഴ്ത്താൻ ബാങ്കുകളെ സഹായിക്കും.
സിആർആർ താഴ്ത്തി
ബാങ്കുകളുടെ കരുതൽപണ അനുപാതം (കാഷ് റിസർവ് റേഷ്യോ-സിആർആർ) ഒരുശതമാനം താഴ്ത്തി മൂന്നു ശതമാനമാക്കി. ഇതുവഴി വായ്പ നൽകാവുന്ന തുകയിൽ 1.37 കോടി രൂപ വർധിക്കും.
ലോംഗ് ടേം റീപോ
ലോംഗ് ടേം റീപോ ഓപ്പറേഷനിലൂടെ ബാങ്കുകൾക്ക് ഒരുലക്ഷം കോടി രൂപ റിസർവ് ബാങ്ക് ലഭ്യമാക്കും.
വായ്പത്തുക
മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയിൽ നൽകുന്ന ഒരുശതമാനം ഇളവുവഴി വായ്പ നൽകാവുന്ന തുക 1.37 ലക്ഷം കോടി രൂപ വർധിപ്പിക്കും.
ബാങ്കുകൾക്ക് കൂടുതൽ പണം
സിആർആർ താഴ്ത്തിയത്, ലോംഗ് ടേം റീപോ ഓപ്പറേഷൻ, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയിലെ ഇളവ് എന്നീ മൂന്നിനങ്ങളിലായി 3.74 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് അധികവായ്പാ വിതരണത്തിനു കിട്ടും. നേരത്തേ റിസർവ് ബാങ്ക് ചില നടപടികളിലൂടെ 2.8 ലക്ഷം കോടി രൂപ അധികം ലഭ്യമാക്കിയിരുന്നു.
ഇഎംഐ യിൽ വരുന്ന മാറ്റം
റീപോ നിരക്ക് മുക്കാൽ ശതമാനം കുറച്ചു.
ഇതേ തോതിൽ ബാങ്കുകൾ ഭവനവായ്പാ പലിശ കുറച്ചാൽ ഇഎംഐ (പ്രതിമാസ തുല്യഗഡു)യിൽ വരുന്ന മാറ്റം ഇങ്ങനെ:
വായ്പത്തുക - 30,00,000 രൂപ
കാലാവധി - 20 വർഷം
പലിശനിരക്ക് - 7.95 ശതമാനം
ഇഎംഐ - 24,999.92 രൂപ
പലിശ കുറയുന്പോൾ ഉള്ള നിരക്ക് - 7.2 ശതമാനം
പുതിയ ഇഎംഐ - 23,620. 47 രൂപ
കുറവ് - 1379. 45 രൂപ
നിലവിലുള്ള വായ്പകളിൽ ഇഎംഐ പുതുക്കി ക്രമീകരിക്കുന്നതും (അല്ലെങ്കിൽ കാലാവധി കുറയ്ക്കുന്നതും) വായ്പാ ഉടന്പടിയിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ്.
ബാഹ്യനിരക്കുമായി ബന്ധിപ്പിച്ച വായ്പകൾ പലതും റീപോ റേറ്റിനോടാണു ബന്ധിപ്പിച്ചിട്ടുള്ളത്. അവയിൽ പലിശനിരക്ക് റീപോയിലെ മാറ്റത്തിനനുസരിച്ചു കുറയും.
എംസിഎൽആർ, ബേസ് റേറ്റ് അധിഷ്ഠിത വായ്പകൾക്ക് അവ പുതുക്കി നിശ്ചയിക്കുന്പോഴേ നിരക്കു മാറൂ.