ഭോപ്പാൽ: മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനു കോവിഡ്-19 സ്ഥിരീകരിച്ചു. മാർച്ച് 20ന് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു തൊട്ടു മുന്പ് കമൽനാഥ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനാണു കോവിഡ് സ്ഥിരീകരിച്ചത്. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഇരുന്നൂറോളം മാധ്യമപ്രവർത്തകർ പങ്കെടുത്തിരുന്നു.
കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സന്പർക്കം പുലർത്തിയവർ 14 ദിവസം ഐസോലേഷനിൽ കഴിയണമെന്ന് ഭോപ്പാലിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ സുധീർ ദേഹാരിയ ആവശ്യപ്പെട്ടു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇരുപത്തിയാറുകാരിയുടെ പിതാവിനാണ് കോവിഡ് ബാധിച്ചത്. മാധ്യമപ്രവർത്തകനും മകളും ഭോപ്പാൽ എയിംസിൽ ചികിത്സയിലാണ്. ലണ്ടനിൽനിന്നു കഴിഞ്ഞയാഴ്ചയാണ് നിയമവിദ്യാർഥിനിയായ യുവതി മടങ്ങിയെത്തിയത്. മാർച്ച് 20ന് ഇവർക്കു കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, യുവതിയുടെ അമ്മയ്ക്കും സഹോദരനും കോവിഡ് ഇല്ലെന്നു പരിശോധനയിൽ തെളിഞ്ഞു. കമൽനാഥ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കോണ്ഗ്രസ് എംഎൽഎമാരും മുതിർന്ന പാർട്ടി നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനു കോവിഡ്
11:43 PM Mar 25, 2020 | Deepika.com