ന്യൂഡൽഹി: അത്യാവശ്യം വേണ്ട ധനബിൽ അടക്കമുള്ളവ ചർച്ച കൂടാതെ പാസാക്കി പാർലമെന്റ് ബജറ്റ് സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. എന്നാൽ കോവിഡ്-19 നേരിടുന്നതിനു പൊതുവേയും സംസ്ഥാനങ്ങൾക്കു പ്രത്യേകമായുമുള്ള സാന്പത്തിക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെയാണു പാർലമെന്റ് പിരിഞ്ഞത്. കൊറോണ ബാധിതരെ ചികിൽസിക്കുന്നതിൽ അടക്കം സേവനം ചെയ്യുന്നവരെ പാർലമെന്റ് അഭിനന്ദിച്ചു.
കൊറോണ ഭീതിയിൽ രാജ്യമാകെ അടച്ചിടുന്പോഴും പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കാൻ കേന്ദ്രം തയാറാകാതിരുന്നതു വിമർശനത്തിനു കാരണമായതിനെ തുടർന്നാണു തീരുമാനം.
അടുത്ത മാസം മൂന്നു വരെ തുടരാൻ നിശ്ചയിച്ച സമ്മേളനമാണു 12 ദിവസം മുന്പേ അവസാനിപ്പിച്ചത്. സമ്മേളനം പിരിയുന്നതിനു തൊട്ടുമുന്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയെങ്കിലും കൊറോണ പാക്കേജ് അടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനത്തിൽ തുടർന്നു പങ്കെടുക്കില്ലെന്നു മുഖ്യപ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു.
ശിവസേന, എൻസിപി, തൃണമൂൽ അടക്കമുള്ള പാർട്ടികൾ നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഇന്നലെയും സഭയിലെത്തിയില്ല. സമ്മേളനം കഴിഞ്ഞയാഴ്ച അവസാനിപ്പിക്കണമെന്ന് കോണ്ഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനു വഴങ്ങിയില്ല. ഇന്നലെ ഉച്ചയ്ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർളയും വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലെ തീരുമാനം അനുസരിച്ചാണു ചർച്ചയില്ലാതെ ധനബിൽ പാസാക്കി പിരിഞ്ഞത്.
മധ്യപ്രദേശിലെ കോണ്ഗ്രസ് സർക്കാരിനെ താഴെയിറക്കി ഇന്നലെ പകരം ബിജെപി മന്ത്രിസഭ ചുമതലയേൽക്കുന്നതിനു വേണ്ടിയാണു കൊറോണ ഭീഷണിക്കിടയിലും പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കാതെ നീട്ടിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ പാർലമെന്റ് സമ്മേളനം തുടർന്നതിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നു ബിജെപി അവകാശപ്പെട്ടു.അടുത്ത പാർലമെന്റ് സമ്മേളനത്തിനു മുന്പു വിരമിക്കുന്ന എംപിമാർക്ക് യാത്രയയപ്പു നൽകിയ ശേഷം വൈകുന്നേരമാണു രാജ്യസഭ പിരിഞ്ഞത്.
ലോക്സഭ ചേർന്നു ചർച്ചയില്ലാതെ ശബ്ദവോട്ടോടെ ധനബിൽ പാസാക്കിയ ശേഷം നേരത്തെ പിരിഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ കൊണ്ടുവന്ന നാൽപതിലേറെ ഭേദഗതികളോടെയാണു ധനബിൽ പാസായത്.
ജോർജ് കള്ളിവയലിൽ
കൊറോണ: പാക്കേജ് പ്രഖ്യാപനം ഇല്ലാതെ പാർലമെന്റ് പിരിഞ്ഞു
12:16 AM Mar 24, 2020 | Deepika.com