ന്യൂഡൽഹി: കൊറോണ കേസുകളിലെ പെട്ടെന്നുള്ള വർധനയുടെ തോതു കണക്കാക്കിയാൽ രണ്ടു മാസം കഴിയുന്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം ആയേക്കുമെന്നും മരണം 30,000 വരെയായി ഉയർന്നേക്കാമെന്നും ദി പ്രിന്റ് വാരിക റിപ്പോർട്ട് ചെയ്തു. അതിനാൽ രാജ്യമാകെ ലോക്ഡൗണ്‍ ഉൾപ്പെടെ നിയന്ത്രണങ്ങൾ അടിയന്തരമായി അതീവ കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ഇന്ത്യയിൽ 40 ദിവസം കൊണ്ടാണ് ആദ്യ 50 പേരിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ, അടുത്ത അഞ്ചു ദിവസം കൊണ്ടു കേസുകളുടെ എണ്ണം 100 ആവുകയും പിന്നീടു മൂന്നു ദിവസത്തിനകം 150 ആവുകയും അടുത്ത രണ്ടു ദിവസം കൊണ്ടു രോഗബാധിതരുടെ എണ്ണം 200 കടക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 434 പേരായി. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചവരാണിവർ. കോറോണ സ്ഥിരീകരിക്കപ്പെടാതെ നൂറുകണക്കിനാളുകൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ടാകാമെന്നാണു വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ എട്ടു പേർ മരിച്ചു.
കൊറോണ രോഗബാധിതരുടെ എണ്ണം അഞ്ചു ദിവസം കൊണ്ട് ഇരട്ടിച്ചു. രണ്ടു ദിവസം കൊണ്ട് ഇരട്ടിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളുടെ നിലയിലേക്ക് ഇന്ത്യയിലെ സ്ഥിതി വഷളാകാതിരിക്കാനാണു വൈകിയെങ്കിലും തീവ്രശ്രമം. അതീവവേഗത്തിലുള്ള ഞെട്ടിപ്പിക്കുന്ന വളർച്ചാനിരക്ക് കണക്കിലെടുത്താണു തലസ്ഥാനമായ ഡൽഹി അടക്കം രാജ്യത്തെ 75 ജില്ലകൾ പൂർണമായി അടച്ചിടുന്നത്. ഗൗരവം കണക്കാക്കി രാജ്യത്താകെ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
രോഗബാധ നിയന്ത്രിക്കുന്നതിൽ ഒരുവിധത്തിലുള്ള വീഴ്ചകളും പാടില്ലെന്നു മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ഇക്കാര്യത്തിൽ സഹായം തേടി ദൃശ്യമാധ്യമങ്ങളുടെ മേധാവികളുമായി മോദി ഇന്നലെ പ്രത്യേക ചർച്ച നടത്തി. ദിനപത്രങ്ങൾ അടക്കമുള്ള അച്ചടിമാധ്യമങ്ങളുടെ മേധാവികളുമായി ഇന്നോ നാളെയോ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തും.
ദക്ഷിണ കൊറിയയിൽ കൊറോണ ബാധ സ്ഥിരീകരിച്ച് പത്തു ദിവസത്തിനു ശേഷമായിരുന്നു ഇറ്റലിയിലെ ആദ്യ കേസ് റിപ്പോർട്ടു ചെയ്തത്. അടുത്ത 20 ദിവസത്തേക്ക് പത്തിൽ താഴെയായിരുന്നു ഇറ്റലിയിലെ രോഗബാധിതരുടെ മൊത്തം എണ്ണം. എന്നാൽ പിന്നീടുള്ള ഒരാഴ്ചയിൽ നൂറു മടങ്ങായിരുന്നു വർധന. രോഗം ആദ്യം എത്തിയ ചൈനയും ദക്ഷിണ കൊറിയ ചികിൽസാസൗകര്യങ്ങളും നിയന്ത്രണവും അതിവേഗത്തിലാക്കി. പക്ഷേ ഇറ്റലിയിലാകട്ടെ റോക്കറ്റു പോലെ രോഗബാധിരുടെ എണ്ണവും മരണസംഖ്യയും ഉയരുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കൊറോണ സ്ഥിരീകരിച്ചവരിൽ 3.4 ശതമാനം പേർ മരണത്തിനു കീഴടങ്ങുന്നുണ്ട്. കർക്കശ നിയന്ത്രണങ്ങൾ സർക്കാരും ജനവും സ്വീകരിച്ചില്ലെങ്കിൽ മേയ് അവസാനത്തോടെ ഇന്ത്യയിൽ പത്തു ലക്ഷം പേരിൽ കൊറോണ രോഗബാധ പടരുമെന്നാണു നിഗമനം. ഇത്രയും പേർ രോഗബാധിതരായാൽ മരണസംഖ്യ 30,000 ആയേക്കാം.
ഇപ്പോഴത്തെ നിലയിൽ മുഴുവൻ രോഗബാധിതർക്കും ചികിൽസ ലഭ്യമാക്കാൻ പോലും കഴിയില്ല. രോഗം സ്ഥിരീകരിച്ചവരേക്കാൾ എട്ടു മടങ്ങ് പേർക്കെങ്കിലും രോഗബാധ ഉണ്ടാകാമെന്നും വിലയിരുത്തുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി വഷളാകാമെങ്കിലും താരതമ്യേന അവികസിത സംസ്ഥാനങ്ങളിലാകും കൂടുതൽ ദുരന്തം ഉണ്ടാവുകയെന്നാണു കരുതുന്നത്.
കർക്കശ നിയന്ത്രണമില്ലെങ്കിൽ ഇന്ത്യയിലെ സ്ഥിതി വഷളാകും
12:16 AM Mar 24, 2020 | Deepika.com