ന്യൂഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായി പടരുന്നതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയും ഹൈക്കോടതികളും അടച്ചു. അനിശ്ചിത കാലത്തേക്കാണ് സുപ്രീം കോടതി അടച്ചത്. ഡൽഹി ഹൈക്കോടതിയും മറ്റ് കീഴ്ക്കോടതികളും ഏപ്രിൽ നാല് വരെ പ്രവർത്തിക്കില്ല. അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ ജഡ്ജിമാർ വീട്ടിലിരുന്നു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കൊറോണ ബാധ രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി അടച്ചിടണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷനാണ് ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച കോടതി, ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തുന്നതു പൂർണമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രോക്സിമിറ്റി കാർഡുകൾ ഉപയോഗിച്ച് അഭിഭാഷകർക്ക് കോടതിയിൽ പ്രവേശിക്കാനാവില്ല. അഭിഭാഷകരുടെ ചേംബറുകളും ഇന്ന് അടയ്ക്കും. അടിയന്തരമായ വിഷയങ്ങൾ ജഡ്ജിമാർ വസതികളിലിരുന്നാവും പരിഗണിക്കുക.
അഭിഭാഷകർക്ക് വീഡിയോ കോണ്‍ഫറൻസിലൂടെ മാത്രം ഈ അവസരം ഉപയോഗിക്കാം. ഹർജികൾ സമർപ്പിക്കുന്നതിനും മറ്റുമായി ഓണ്‍ലൈൻ സംവിധാനങ്ങൾ ഉപയോഗിക്കണം. അതേസമയം, ട്രൈബ്യൂണലുകളുടെയും ഹൈക്കോടതികളുടെയും ഉത്തരവുകൾക്കെതിരേ അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടിനൽകിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾക്കു പകരമായി മേയ്-ജൂണ്‍ മാസത്തിലെ അവധിക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി.
സുപ്രീം കോടതി അടച്ചു
12:16 AM Mar 24, 2020 | Deepika.com