ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണക്കേസിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തു. ഫർണിച്ചർ കടയുടമയായ ഷക്കീർ ബഷീർ മാഗ്രേ(22) ആണ് അറസ്റ്റിലായത്. പുൽവാമയിലെ ഹാജിബാൽ സ്വദേശിയാണ് ഇയാൾ. ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദാറിന് താമസസൗകര്യവും മറ്റു സൗകര്യങ്ങളും ഒരുക്കിയത് ഷക്കീറായിരുന്നു.
പാക്കിസ്ഥാനി ഭീകരൻ മുഹമ്മദ് ഉമർ ഫാറൂഖ് ആണ് ഷക്കീറിനെ ആദിലിനു പരിചയപ്പെടുത്തിയത്. പിന്നീട് ഷക്കീർ ജയ്ഷ്-ഇ-മുഹമ്മദിന്റെ മുഴുവൻസമയ പ്രവർത്തകനായി മാറി. ആദിലിന് ആയുധങ്ങളും പണം സ്ഫോടകവസ്തുക്കളും എത്തിച്ചുനല്‍കിയെന്ന് ചോദ്യം ചെയ്യലിൽ ഷക്കീർ വ്യക്തമാക്കി. 2018 അവസാനം മുതൽ ആക്രമണം നടന്ന 2019 ഫെബ്രുവരിവരെ ആദിലിനെയും പാക് ഭീകരൻ ഫാറൂറിനെയും ഷക്കീർ വീട്ടിൽ താമസിപ്പിക്കുകയും സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തു.
ലെത്പോറ പാലത്തിനു സമീപമാണു ഷക്കീറിന്റെ ഫർണീച്ചർ കട സ്ഥിതി ചെയ്യുന്നത്. പാക് ഭീകരന് ഫാറൂഖിന്റെ നിർദേശപ്രകാരം, ജമ്മു-ശ്രീനഗർ ഹൈവേയിലൂടെയുള്ള സിആർപിഎഫ് വാഹനവ്യൂഹത്തിന്റെ നീക്കം 2019 ജനുവരി ഷക്കീർ നിരീക്ഷിക്കാൻ തുടങ്ങി.
വിവരങ്ങൾ ഫാറൂഖിനെയും ആദിലിനെയും അറിയിക്കുകയും ചെയ്തു. പുൽവാമയിൽ സ്ഫോടനത്തിന് ഉപയോഗിച്ച മാരുതി ഇക്കോ കാർ മാറ്റംവരുത്തിയതിലും ഷക്കീർ പങ്കാളിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷക്കീറിനെ 15 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പുൽവാമ ഭീകരാക്രമണം: ജയ്ഷ് ഭീകരൻ അറസ്റ്റിൽ
01:55 AM Feb 29, 2020 | Deepika.com