നഷ്ടപരിഹാരം
കലാപത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കേജരിവാൾ സർക്കാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിനും അതീവ ഗുരുതരമായി പരിക്കേറ്റവർക്കും അഞ്ചു ലക്ഷം രൂപ വീതം നൽകും. അനാഥരായി പോയവർക്കു മൂന്നു ലക്ഷം രൂപയും നൽകും. റിക്ഷകൾ നഷ്ടപ്പെട്ടവർക്ക് 25,000 രൂപയും ഇലക്ട്രോണിക് റിക്ഷ നഷ്ടപ്പെട്ടവർക്ക് 50,000 രൂപയും വീടുകൾ കത്തി നശിച്ചവർക്ക് അഞ്ചു ലക്ഷം രൂപയും ഭാഗികമായി വീടുകൾ നഷ്ടപ്പെട്ടവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്നും അരവിന്ദ് കേജരിവാൾ പ്രഖ്യാപിച്ചു.
അന്വേഷണസംഘം
കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഡൽഹി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുമെന്നു ഡൽഹി പോലീസ് വക്താവ് എം.എസ്. രണ്‍ധാവ പറഞ്ഞു. ഇതുവരെ 48 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുപതിലധികം എഫ്ഐആറുകളുടെ വസ്തുത പരിശോധിച്ചു വരികയാണ്. ആയിരത്തോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പോലീസ് പറഞ്ഞു.
പരീക്ഷകൾ മാറ്റി
കലാപ ബാധിത പ്രദേശങ്ങളിൽ 28, 29 തീയതികളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. ഡൽഹിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരേയാ ഹർജിയിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഏപ്രിൽ 13ലേക്കു മാറ്റി.
ആപ് നേതാവ് കുരുക്കിൽ
കലാപത്തിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണവുമായി ആം ആദ്മി പാർട്ടി കൗണ്‍സിലർ താഹിർ ഹുസൈന് ബന്ധമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. അക്രമികൾ അങ്കിതിനെ ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ബന്ധുക്കൾ ആരോപിച്ചു. താഹിറിന്റെ വീട്ടിൽനിന്ന് പെട്രോൾ ബോംബുകളും പോലീസ് കണ്ടെടുത്തു. ഇതേത്തുടർന്ന് ഇയാൾക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
അക്രമികൾ ഇയാളുടെ വീട്ടിൽ തന്പടിച്ചിരിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. ഇയാളെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു.
അതിനിടെ, ഡൽഹി കലാപത്തിന്റെ പേരിൽ കോണ്‍ഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. കഴിഞ്ഞ രണ്ടു മാസമായി ഡൽഹിയിൽ കാര്യങ്ങൾ തിളച്ചുമറിയുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പാസായത് മുതൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് കോണ്‍ഗ്രസാണ്. കേന്ദ്ര സർക്കാർ ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. ദേശീയ അപമാനമാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പ്രതികരിച്ചു.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നു ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. കലാപത്തിനു പിന്നിൽ ബിജെപിയാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
എംപി വിളിച്ചിട്ടും ഗൗനിക്കാതെ പോലീസ്
ഇക്കാര്യം ചൂണ്ടിക്കാട്ടി എംപി ഡൽഹി പോലീസ് മേധാവി അമൂല്യ പട്നായിക്കിന് കത്തും നൽകിയിട്ടുണ്ട്. ഒരു പാർലമെന്റ് അംഗത്തിന്റെ അനുഭവം ഇതാണെങ്കിൽ ഡൽഹിയിൽ കലാപത്തിന് ഇരയായ ഒരു സാധാരണക്കാരന്റെ അനുഭവം എന്തായിരിക്കുമെന്നു ഗുജ്റാൾ ചോദിച്ചു.
ദാരുണം, ഈ മരണങ്ങൾ
കലാപത്തിൽ മരിച്ചവരിലേറെയും വീടുകളിലും റോഡുകളിലും കുടുങ്ങിപ്പോയവരാണ്. 85 വയസുള്ള അക്ബറി എന്ന വയോധിക അക്രമികൾ തീയിട്ട വീടിനുള്ളിൽ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണു മരിച്ചത്. കുട്ടികൾക്കു ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോഴാണ് മുഹമ്മദ് ഫുർഖാൻ അക്രമികളുടെ കൈകളിൽ അകപ്പെട്ടു മർദനത്തിനിരയായി മരിച്ചത്.
രണ്ടു ദിവസത്തോളം കാണാതായ മുഹമ്മദിന്റെ മൃതദേഹം പിന്നീട് ജിബിടി ആശുപത്രിയിൽനിന്നാണു കണ്ടെടുത്തത്. പാലു വാങ്ങാൻ പുറത്തു പോയതാണ് രാഹുൽ സോളങ്കി എന്ന ഇരുപത്താറുകാരൻ. പിന്നീട് കഴുത്തിനു വെടിയേറ്റ് മരിച്ച നിലയിലാണ് സോളങ്കിയെ കണ്ടെത്തിയത്. അടുത്ത നാളിൽ വിവാഹിതനായ സോളങ്കിയുടെ ശരീരത്തിൽ കുത്തേറ്റ പാടുകളുമുണ്ടായിരുന്നു.