ന്യൂഡൽഹി: ഞായറാഴ്ച മുതൽ വടക്കു കിഴക്കൻ ഡൽഹിയിൽ വൻതോതിൽ അക്രമം നടത്തിയ ഇരുവിഭാഗത്തെയും ആളുകൾ സംഘടിച്ചതു വാട്സ്ആപ് സന്ദേശങ്ങളിലൂടെയെന്നു ഡൽഹി പോലീസ്. 37 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനു പിന്നിൽ വലിയ തോതിൽ ഗൂഢാലോചന നടന്നതായും പോലീസ് പറയുന്നു. അറസ്റ്റിലായ നൂറിലേറെ പേരിൽ നിന്ന് അന്പതിലേറെ മൊബൈൽ ഫോണുകൾ തെളിവിനായി പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
ആക്രമണവും ഏറ്റുമുട്ടലും നടത്തിയതു കല്ലും വടിയും കൊണ്ടു മാത്രമല്ലെന്നും നാടൻ തോക്കുകൾ, കത്തികൾ, മൂർച്ചയുള്ള ബ്ലേഡുകൾ, ഇരുന്പും തടിയും കൊണ്ടുള്ള വടികൾ, ഇരുന്പു കന്പികൾ എന്നിവ തുടങ്ങി പെട്രോൾ ബോംബുകളും കുപ്പികളിലും പായ്ക്കറ്റുകളിലും കൊണ്ടുന്ന പെട്രോളും വരെ കിട്ടാവുന്ന സർവ മാരകായുധങ്ങളും കലാപകാരികൾ ഉപയോഗിച്ചതായും കണ്ടെത്തി. ആശുപത്രിയിലെത്തിച്ചവരിൽ 19 പേരുടെ ശരീരത്തിൽ വെടിയേറ്റതിന്റെയും പലതരത്തിലുള്ള മുറിവേറ്റതിന്റെയും പൊള്ളിയതിന്റെയും വരെ അടയാളങ്ങൾ കണ്ടതായി ഗുരു തേജ് ബഹാദൂർ (ജിടിബി), ജഗ് പർവേശ് ചന്ദ്ര ആശുപത്രികളിലെ ഡോക്ടർമാർ അറിയിച്ചു.
കൊന്ന് അഴുക്കുചാലിലെറിഞ്ഞ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ (26)യെ അക്രമികൾ കൃത്യമായി ലക്ഷ്യം വച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം സ്വന്തം സഹോദരൻ അങ്കുർ ശർമയെ അന്വേഷിച്ചിറങ്ങിയ അങ്കിത് കലാപകാരികളുടെ ഇടയിൽ അവിചാരിതമായി ചെന്നുപെടുകയായിരുന്നു. ആം ആദ്മി പാർട്ടി കൗണ്സിലറും നിരവധി കേസുകളിൽ പ്രതിയുമായ താഹിർ ഹുസൈന്റെ ഓഫീസിലേക്കു പിടിച്ചുകൊണ്ടു പോയി കൊന്ന ശേഷം ഇയാളുടെ മൃതദേഹം ഓടയിലേക്കു വലിച്ചെറിഞ്ഞതായാണു പോലീസ് കേസ്. ചാന്ദ് ബാഗിലെ സ്വന്തം വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം അകലെയായിരുന്നു അങ്കിത്.
നാലു ദിവസത്തിലേറെ നീണ്ട കലാപത്തിൽ അക്രമികൾക്കു തേർവാഴ്ച നടത്താനായെന്നതാണു ശ്രദ്ധേയം. കല്ലേറും വെടിവയ്പും തീവയ്പുമായി അക്രമിസംഘം മുന്നേറിയപ്പോൾ പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അക്രമികളെ സഹായിക്കാനും കൃത്യനിർവഹണത്തിൽ ബോധപൂർവമായ വീഴ്ച കണ്ടുപിടിക്കാതിരിക്കാനുമായി യൂണിഫോം ധരിച്ച പോലീസുകാർ ലാത്തി കൊണ്ടു വഴിയരികിലെ സിസിടിവി കാമറകൾ തല്ലിപ്പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യവും പ്രചരിക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ നിന്നെത്തിയ മതഭ്രാന്മാരായ ക്രിമിനൽ സംഘങ്ങളാണു വലിയതോതിൽ അക്രമം അഴിച്ചുവിട്ടതെന്നും സൂചനയുണ്ട്. ഇവരെല്ലാം വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണു സന്ദേശം കൈമാറി സംഘടിച്ചത്.
മാരകായുധങ്ങളും കല്ലുകളും വടികളും വാഹനത്തിൽ സ്ഥലത്തെത്തിച്ച് അക്രമം നടത്തിയ ഗ്രൂപ്പിനെക്കുറിച്ചും റിപ്പോർട്ടുകളുണ്ട്. ബിജെപി അനുകൂല ഗ്രൂപ്പുകളെ ചെറുക്കാൻ മുസ്ലിംകളും വാട്ട്സ്ആപ് സന്ദേശങ്ങളിലൂടെയാണു സംഘടിച്ച് ആക്രമണം നടത്തിയത്. ചില പ്രദേശങ്ങളിൽ ആം ആദ്മി പാർട്ടി നേതാക്കളായ മുസ്ലിംകളാണ് പ്രത്യാക്രമണത്തിനു നേതൃത്വം നൽകിയതെന്നും റിപ്പോർട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
കലാപകാരികൾ സംഘടിച്ചത് വാട്സ്ആപ് സന്ദേശങ്ങളിലൂടെ
01:14 AM Feb 28, 2020 | Deepika.com