ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരേ ഇപ്പോൾ കേസെടുക്കാനാവില്ലെന്നു കേന്ദ്ര സർക്കാർ. കേസെടുത്താൽ അത് സമാധാന അന്തരീക്ഷത്തിനു ഭംഗമുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് ഏപ്രിൽ 13ലേക്കു മാറ്റി.
വിദ്വേഷപ്രസംഗത്തിനെതിരേ കേസെടുക്കണമെന്നു നിർദേശിച്ച ജസ്റ്റീസ് എസ്. മുരളീധറിനെ മാറ്റിയതിനു ശേഷം ഇന്നലെ ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ, സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കു ന്നത്. ഹർജിക്കാർ നൽകിയ മൂന്നു വീഡിയോ ക്ലിപ്പുകൾ മാത്രം പരിശോധിച്ച് നടപടിയെടുക്കാനാവില്ലെന്നും കലാപവുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ കൂടുതൽ സമയം വേണമെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാനാവില്ല. ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അത് സമാധാന അന്തരീക്ഷത്തിനു ഭംഗമുണ്ടാകും. സ്ഥിതിഗതികൾ വഷളാകും.
രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകൾ മാത്രമാണ് ഹർജിക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, അതിലേറെ വിദ്വേഷ പ്രസംഗങ്ങൾ ഈ കാലയളവിൽ ഡൽഹിയിലുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ദർ നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നാഴ്ച സമയം നൽകണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു.
48 കേസുകളെടുത്തിട്ടുണ്ടെന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുന്നതിനു കൂടുതൽ സമയം വേണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും കോടതി അത് അംഗീകരിക്കുകയുമായിരുന്നു. ഇതിനു ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ ജസ്റ്റീസ് എസ്. മുരളീധറിനെ സ്ഥലംമാറ്റുകയും കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്കു മാറ്റി നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
ജിജി ലൂക്കോസ്
വിദ്വേഷപ്രസംഗത്തിനു കേസെടുക്കാനാവില്ല: കേന്ദ്രം
01:02 AM Feb 28, 2020 | Deepika.com