ന്യൂഡൽഹി: ഡൽഹി കലാപത്തിന് ഉത്തരവാദിയായ അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നു നീക്കി ‘രാജധർമം’ പാലിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കോണ്‍ഗ്രസ്. സംഘർഷത്തിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഒരു പോലെയാണെന്നു രാഷ്ട്രപതിക്കു നിവേദനം നൽകിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
രാജ്യതലസ്ഥാനത്തെ കലാപം നിയന്ത്രിക്കുന്നതിലും ഉചിതമായ ഇടപെടലുകൾ യഥാസമയം നടത്തുന്നതിലും കേന്ദ്രസർക്കാർ പൂർണമായി പരാജയപ്പെട്ടു. കലാപം ആസൂത്രിതമായിരുന്നു. അതിനാൽ ചുമതലക്കാരനായ ആഭ്യന്തരമന്ത്രിയെ പുറത്താക്കണം. ജനങ്ങളുടെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. വലിയതോതിൽ ആശങ്കയുളവാക്കുന്ന കാര്യങ്ങളാണു നാലു ദിവസം ഡൽഹിയിൽ നടന്നത്. 34 പേർ കൊല്ലപ്പെട്ടതു ദേശീയ അപമാനമാണ്. കേന്ദ്രസർക്കാരിന്റെ പരാജയമാണു സംഭവം വെളിപ്പെടുത്തിയതെന്നും സോണിയ ആരോപിച്ചു.
സംഘർഷ മേഖലകളിലെ സ്ഥിതിഗതി നിയന്ത്രണവിധേയമാക്കി ക്രമസമാധാനനില തിരിച്ചെത്തിക്കുന്നതിനു പകരം ഡൽഹിയിലെ പുതിയ ആം ആദ്മി സർക്കാരും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. രാജധർമം സംരക്ഷിക്കുന്നതിനായി രാഷ്ട്രതിയുടെ അധികാരം വിനിയോഗിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞു.
മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, പി. ചിദംബരം, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ആനന്ദ് ശർമ, രണ്‍ദീപ് സുർജേവാല തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനപ്രകാരമാണു നേതാക്കൾ രാഷ്ട്രപതിയെ കണ്ടത്. രാഷ്ട്ര പതി ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണു കൂടിക്കാഴ്ച ഇന്നലത്തേക്കു മാറ്റിയത്.
‘രാജധർമം പാലിച്ച് അമിത് ഷായെ പുറത്താക്കണം’ രാഷ്ട്രപതിയോട് കോണ്‍ഗ്രസ്
01:02 AM Feb 28, 2020 | Deepika.com