ന്യൂഡൽഹി: കലാപ ബാധിത പ്രദേശത്തു മാധ്യമ പ്രവർത്തകർ നേരിട്ടത് കടുത്ത ഭീഷണിയും അപമാനവും. മുസ്ലിം വിഭാഗത്തിൽപെട്ട ആളാണോ എന്നറിയാൻ ഒരു മാധ്യമ പ്രവർത്തകന്റെ പാന്റ്സ് വരെ കലാപകാരികൾ അഴിച്ചു പരിശോധിച്ചു. മലയാളി മാധ്യമ പ്രവർത്തകർക്കടക്കം കലാപകാരികളിൽ നിന്നു കടുത്ത മർദനമേറ്റിരുന്നു.
മസ്ജിദ് തകർക്കുന്ന ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ച എൻഡി ടിവി റിപ്പോർട്ടർ അരവിന്ദ് ഗുണശേഖറിന് കലാപകാരികളുടെ അക്രമത്തിൽ മൂന്നു പല്ലുകളാണു നഷ്ടപ്പെട്ടത്. മറ്റൊരു മാധ്യമപ്രവർത്തകൻ ആകാശിനെ വെടിയേറ്റ നിലയിൽ ജിടിബി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഹിന്ദി വാർത്താ പോർട്ടലായ ജൻ ചൗക്കിന്റെ റിപ്പോർട്ടർ സുശീൽ മാനവിനാണ് ദുരനുഭവമുണ്ടായത്. വടക്കു കിഴക്കൻ ഡൽഹിയിലെ മൗജപൂർ പ്രദേശത്ത് കാമറാമാൻ അവാധു ആസാദിനൊപ്പമാണ് സുശീൽ തന്റെ പോർട്ടലിനുവേണ്ടി ദൃശ്യങ്ങൾ പകർത്താനെത്തിയത്. സംഭവ സ്ഥലത്തേക്ക് എത്തുന്നതിന് നൂറു മീറ്റർ അകലെവച്ചു തന്നെ കലാപകാരികൾ ഇവരുടെ ബൈക്കുകൾ തടഞ്ഞു. എന്തിനാണ് വീഡിയോ ചിത്രീകരിക്കുന്നത് എന്നു ചോദിച്ചാണ് തടഞ്ഞു നിർത്തിയത്.
വാർത്തകൾക്കുവേണ്ടി വന്നതാണെന്നു പറഞ്ഞെങ്കിലും വീഡിയോ ചിത്രീകരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് പിന്നെയും തടഞ്ഞു നിർത്തി. തുടർന്ന് കലാപകാരികൾ സുശീൽ മാനവിന്റെ ഫോണ് പിടിച്ചു വാങ്ങി. തിരിച്ചറിയൽ കാർഡ് ഉയർത്തിക്കാണിച്ചു എങ്കിലും അക്രമികൾ വിട്ടില്ല.
മതമറിയാൻ കലാപകാരികൾ മാധ്യമ പ്രവർത്തകന്റെ വസ്ത്രമഴിച്ചു
01:02 AM Feb 28, 2020 | Deepika.com