ന്യൂഡൽഹി: മൂന്നു ദിവസം രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ച കലാപത്തിനും മരണങ്ങൾക്കും നടുവിൽ പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി പലയിടങ്ങൾ. ശീലംപൂരിലെ ജെ ബ്ലോക്കിൽ അര നൂറ്റാണ്ടുകാലമായി അയൽക്കാരായി കഴിയുന്ന അബ്ദുൾ മജീദും പ്യാരേലാലും അടുത്തടുത്തിരുന്ന് അക്രമങ്ങളുടെ വാർത്തകളും ആശങ്കകളും പങ്കു വയ്ക്കുകയാണ്. കഴിഞ്ഞ 55 വർഷമായി അയൽക്കാരും അടുത്തു സുഹൃത്തുക്കളുമാണിവർ. പരിസരപ്രദേശങ്ങളിലെല്ലാം തന്നെ കലാപവും അക്രമങ്ങളും അഴിഞ്ഞാടിയപ്പോഴും ഈ സ്ഥലത്തേക്കു മാത്രം അതൊന്നും കടന്നെത്താത്തതിന്റെ അടയാളവും ഈ രണ്ട് അയൽക്കാർ തന്നെയാണ്.
വടക്കുകിഴക്കൻ ഡൽഹിയിലെ ശീലംപൂരിലെ ജെ ബ്ലോക്കിൽ താമസിക്കുന്നവരെല്ലാംതന്നെ കലാപത്തിനും വർഗീയതയ്ക്കും കടന്നുവരാൻ ഇടകൊടുക്കാതെ വാതിലുകൾ അടച്ചു കാവലിരിക്കുന്നവരാണ്. തങ്ങളുടെ ഓർമയിൽ ഒരിക്കൽ പോലും ഇവിടെ ഒരു തരത്തിലുള്ള വർഗീയ ലഹളകളും ഉണ്ടായിട്ടില്ലെന്ന് അബ്ദുൾ മജീദ് പറയുന്നു. കലാപത്തെക്കുറിച്ചുള്ള വാർത്തകൾ പരന്നപ്പോൾ തന്നെ ഇവിടെയുള്ളവർ കൂടിയാലോചിച്ച് പുറത്തുനിന്നെത്തുന്ന ആരെയുംതന്നെ തങ്ങളുടെ പ്രദേശത്തേക്ക് കയറ്റേണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തങ്ങൾക്കിടയിൽ ഹിന്ദുവെന്നോ മുസ്ലിം എന്നോ വേർതിരിവുകൾ വേണ്ടെന്നത് തലമുറകളായുള്ള തീരുമാനമാണെന്നും അബ്ദുൾ മജീദ് പറഞ്ഞു.
നാലാം ദിവസവും നടുക്കം വിട്ടുമാറാത്ത വിധം ഡൽഹിയിലെ പിടിച്ചുകുലുക്കിയ കലാപത്തിനിടയിലും പല സ്ഥലങ്ങളിലും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ പ്രകടമായിരുന്നു. കലാപത്തിന്റെ ആദ്യദിവസങ്ങളിൽ യമുന വിഹാറിൽ വിവിധ സമുദായങ്ങളിൽ പെട്ടവർ മനുഷ്യച്ചങ്ങല തീർത്താണ് സ്കൂൾ കുട്ടികൾക്ക് സുരക്ഷിത വഴിയൊരുക്കിയത്. പോലീസുകാരുടെ അഭാവത്തിൽ പ്രദേശവാസികൾ തന്നെയാണ് ഇതിനായി വേർതിരിവുകൾ ഇല്ലാതെ മുന്നിട്ടിറങ്ങിയത്. കലാപത്തിന് ഇരകളായ മുസ്ലിം, ഹിന്ദു വിഭാഗങ്ങൾക്കായി സിക്ക് ഗുരുദ്വാരകളുടെ വാതിൽ തുറന്നിട്ടു. വടക്കൻ ഡൽഹിയിലെ മജ്നു കടിലയിലും ഗുരുദ്വാരകൾ അഭയകേന്ദ്രങ്ങളായി.
ശീലംപൂരിൽ അക്രമികൾ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തേക്ക് കടക്കാതിരിക്കാൻ പ്രദേശത്തെ റോഡുകളിൽ ദളിത് വിഭാഗത്തിൽപ്പെട്ട പ്രദേശവാസികളാണ് കാവൽ നിന്നത്. രമേഷ് പാർക്ക് പ്രദേശത്ത് ഹിന്ദു, സിക്ക് വിഭാഗത്തിൽപ്പെട്ടവർ സംയുക്തമായാണ് മുസ്ലിംകൾക്ക് സുരക്ഷയൊരുക്കിയത്. ലളിത പാർക്കിനടുത്ത് സിക്കുകാരും ഹിന്ദു സമുദായക്കാരും മുസ്ലിംകളുടെ വീടുകൾ സന്ദർശിച്ച് സുരക്ഷയും സമാധാനവും ഉറപ്പു നൽകി. പരിസരവാസികളായ ഹിന്ദു സഹോദരന്മാരാണ് തന്നെയും കുടുംബത്തെയും അക്രമികളിൽനിന്നു രക്ഷിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകനായ ജുനൈദ് അഹമ്മദ് പറഞ്ഞത്. യമുന വിഹാറിൽ ബിജെപി കൗണ്സിലർതന്നെ മുസ്ലിംകളുടെ രക്ഷയ്ക്കെത്തി. മൗജ്പൂരിലെ ബജ്രംഗ്ബലി മൊഹല്ലയിൽ പ്രദേശവാസികൾ മുസ്ലിം സഹോദരങ്ങൾക്ക് ഹനുമാൻ ക്ഷേത്രത്തിലാണ് അഭയം നൽകിയത്.
അയൽപക്കത്തെ ഹിന്ദു സഹോദരങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് തന്റെ ഉടലിൽ ഇപ്പോഴും ജീവൻ ബാക്കിയുള്ളതെന്നാണ് ശിവ് വിറാഹിൽ താമസിക്കുന്ന അസ്മ പറഞ്ഞത്. അക്രമികളുടെ വരവു കണ്ട്് അസ്മ ഉൾപ്പടെയുള്ളവരെ സമീപത്തുള്ള ഹിന്ദു കുടംബം അവരുടെ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. പ്രേംനഗർ കോളനിയിൽ മൂന്ന് മുസ്ലിം കുടുംബങ്ങൾ മാത്രമാണുള്ളത്. മൂന്ന് വീടുകളും അക്രമികൾ അഗ്നിക്കിരയാക്കി. അക്രമികളെക്കണ്ട് ഓടിയ ഇവരെയും ഹിന്ദു കുടുംബങ്ങൾ ഒളിപ്പിച്ചേതാടെയാണ് ജീവൻ തിരിച്ചുകിട്ടിയത്.
ശിവ് വിഹാറിൽ അയൽക്കാരായ മുസ്ലിം കുടുംബങ്ങളെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ ഹിന്ദു യുവാവിന്റെ ദുരവസ്ഥ കണ്ണുനിറയിക്കുന്നതാണ്. അയൽക്കാരെ രക്ഷിക്കാൻ ശ്രമിച്ചതിന് പ്രേംകാന്ത് ഭാഗൽ എന്നയാൾ ഇപ്പോൾ ജീവനുവേണ്ടി മല്ലിടുകയാണ്. തൊട്ടടുത്തുള്ള മുസ്ലിം കുടുംബത്തിന്റെ വീടു കത്തിച്ചത് കണ്ടാണ് പ്രേംകാന്ത് അവിടെ ഓടിയെത്തിയത്. കലാപകാരികൾ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇതുകണ്ട പ്രേംകാന്ത് മടിക്കാതെ വീട്ടിലേക്ക് ഓടിക്കയറി ആറുപേരെ രക്ഷിച്ചു. എഴുപതു ശതമാനത്തോളം പൊള്ളലേറ്റ പ്രേംകാന്തിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ആറുപേരെയും രക്ഷിച്ച പ്രേംകാന്തിന് വീട്ടിലെ പ്രായമുള്ള വനിതയെ രക്ഷിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഒരു രാത്രി മുഴുവൻ പൊള്ളലേറ്റ് കിടന്നിട്ട് ഇന്നലെ രാവിലെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.
ഹിന്ദുക്കളും മുസ്ലിംകളും ഏകദേശം തുല്യ അനുപാതത്തിൽ കഴിഞ്ഞുകൂടുന്ന സ്ഥലമാണ് ശീലംപൂരിലെ ജെ ബ്ലോക്ക്. എല്ലാക്കാലത്തും വർഗീയതയ്ക്കെതിരേ ഒരുമിച്ച് ഒറ്റക്കെട്ടായി ചെറുത്തുനിന്ന ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. ഫെബ്രുവരി 25ന് പുറത്തുനിന്നുള്ള യുവാക്കൾ പ്രദേശത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ചിരുന്നു. അതോടെ കലാപം ഇവിടേക്കും പടരുന്നു എന്ന വാർത്തകൾ പരക്കുകയും ആളുകൾ കടകളും മറ്റും അടച്ചു വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, അസാധാരണമായി ഒന്നും സംഭവിച്ചില്ലെന്നും മതത്തിന്റെ പേരിൽ വേർതിരിവില്ലാതെ തങ്ങൾ ഒറ്റക്കെട്ടായി നിലയുറപ്പിച്ചുവെന്നും പ്രദേശവാസികൾ പറഞ്ഞു.
സെബി മാത്യു
ഡൽഹി കലാപം: വിദ്വേഷത്തിനും വെറുപ്പിനും ഇടയിൽ പ്രതീക്ഷകളുടെ തുരുത്തുകൾ
01:02 AM Feb 28, 2020 | Deepika.com