ഹൈദരാബാദ്:പതിനാറുകാരിയായ മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ചയാളെ തൊഴിച്ച തെലുങ്കാനയിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. സങ്കറെഡ്ഡി ജില്ലയിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിക്കു സമീപം നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് കടുത്ത നടപടികൾക്കു സർക്കാർ തീരുമാനിച്ചത്. കർക്കശനടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലി ജില്ലാ പോലീസ് സൂപ്രണ്ടിനു നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് എൻ. ശ്രീധർ എന്ന പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
ബുധനാഴ്ചയാണു പെണ്കുട്ടി ജീവനൊടുക്കിയത്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലാണു പെൺകുട്ടി പഠിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്കു കൊണ്ടുവരുന്പോൾ പ്രതിഷേധം അറിയിച്ച അച്ഛൻ പോലീസുകാരെ തടയുകയായിരുന്നു. ഇതിനുപിന്നാലെ പോലീസുകാരൻ ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു.
മകളുടെ മരണത്തിൽ പ്രതിഷേധിച്ചയാളെ തൊഴിച്ചു: പോലീസുകാരനു സസ്പെൻഷൻ
12:26 AM Feb 28, 2020 | Deepika.com