ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പോലീസിന് സുപ്രീംകോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും രൂക്ഷവിമർശനം. ബിജെപി നേതാവ് കപിൽ മിശ്രയുടെ ആയിരങ്ങൾ കണ്ട വിദ്വേഷ പ്രസംഗം ഡൽഹി പോലീസ് മാത്രം കണ്ടില്ലേയെന്നു ചോദിച്ച ഹൈക്കോടതി,വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ എല്ലാവർക്കുമെതിരേ കേസെടുക്കാനും നിർദേശിച്ചു.
വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങൾ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ തത്കാലം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സംഭവം നിസാരമായി കാണാനാകില്ലെന്നും കലാപം അടിച്ചമർത്താൻ കോടതിയുടെ ഉത്തരവുകൾക്കായി കാത്തിരിക്കേണ്ടതുണ്ടോയെന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് ചോദിച്ചു. പ്രഫണലിസം ഇല്ലാത്തതാണു പ്രശ്നം. അക്രമങ്ങളെ പോലീസ് നിയമപരമായി നേരിടാനും ചന്ദ്രശേഖർ ആസാദിന്റെ ഹർജിയിൽ കോടതി നിർദേശിച്ചു.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് പോലീസിന് അറിയില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോയുടെ പ്രതികരണം. ആയിരങ്ങൾ കേട്ടതും ഡൽഹി പോലീസിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലും നടത്തിയ പ്രസംഗം കേട്ടില്ലെന്ന വാദത്തെ ജസ്റ്റീസുമാരായ എസ്. മുരളീധറും അനൂപ് ബംബാനിയും രൂക്ഷമായി വിമർശിച്ചു. എങ്കിൽ ഇതാ കേട്ടുകൊള്ളൂ എന്നു പറഞ്ഞ് കോടതി തന്നെ പ്രസംഗം കേൾപ്പിച്ചു. വീഡിയോയിൽ ബിജെപി നേതാവ് കപിൽ മിശ്രയുടെ സമീപം നിൽക്കുന്ന പോലീസുകാരൻ ഡൽഹി പോലീസിലെ എസ്ഐ ആണെന്നു ഡെപ്യൂട്ടി കമ്മീഷണർക്കു സമ്മതിക്കേണ്ടിയും വന്നു.
കേസിന് അടിയന്തരപ്രാധാന്യം ഇല്ലെന്ന സോളിസിറ്റർ ജനറലിന്റെ വാദവും കോടതി തള്ളി. 1984 ഡൽഹിയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും പോലീസ് സദാ ജാഗരൂകരായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ബഹുസ്വരതയുള്ള രാജ്യമാണിതെന്നും എല്ലാവരെയും ഉൾക്കൊള്ളണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി കലാപം: സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
12:12 AM Feb 27, 2020 | Deepika.com